റിയാദ്: സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് അർഹമായ അവകാശങ്ങളും സേവനങ്ങളും നിഷേധിക്കുകയോ അവരോട് വിവേചനം കാണിക്കുകയോ ചെയ്താൽ ശക്തമായ നിയമനടപടിയുമായി സൗദി ഭിന്നശേഷി പരിപാലന അതോറിറ്റി.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വകാര്യ മേഖലയിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും അതോറിറ്റി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഭിന്നശേഷി അവകാശ നിയമത്തിലെ 25-ാം വകുപ്പ് അടിസ്ഥാനമാക്കിയാണ് പുതിയ നടപടികൾ. ഭിന്നശേഷിക്കാർക്ക് നിയമപരമായി ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ തടയുന്നതും, നേരിട്ടോ അല്ലാതെയോ അവരെ വേർതിരിച്ചു കാണുന്ന രീതിയിലുള്ള നയങ്ങൾ സ്ഥാപനങ്ങൾ നടപ്പാക്കുന്നതും നിയമവിരുദ്ധമാണ്.
ഇതിെൻറ അടിസ്ഥാനത്തിൽ ഇത്തരം നിയമലംഘനങ്ങൾ കൃത്യമായി പരിശോധിച്ച് നടപടിയെടുക്കാൻ പ്രത്യേക സമിതിക്കും അതോറിറ്റി രൂപം നൽകിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും, ഒരേ സ്ഥാപനം വീണ്ടും നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
ഭിന്നശേഷിയുടെ പേരിൽ നേരിട്ടോ അല്ലാതെയോ വേർതിരിവുണ്ടാക്കുന്ന നയങ്ങൾ നടപ്പാക്കുക, ഭിന്നശേഷിക്കാരായ വ്യക്തികളോട് പെരുമാറുന്നതിലോ ഇടപഴകുന്നതിലോ വിവേചനം കാണിക്കുക എന്നിവ പ്രധാന കുറ്റകൃത്യങ്ങളായി പരിഗണിക്കും. കൂടാതെ നിയമപരമായ മറ്റു തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിക്കാനോ ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം തടയുന്നതും ശിക്ഷാർഹമാണ്.
വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ചികിത്സ, ഇൻഷുറൻസ്, ബാങ്ക് വായ്പകൾ അല്ലെങ്കിൽ സാമ്പത്തിക സഹായങ്ങൾ എന്നിവ നിഷേധിക്കുന്നതും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം തടസ്സപ്പെടുത്തുന്നതും അതോറിറ്റിയുടെ പരിശോധന പരിധിയിൽ വരുന്ന പ്രധാന ലംഘനങ്ങളാണ്.
സമൂഹത്തിൽ ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരെപ്പോലെ തുല്യ പരിഗണനയും അവസരങ്ങളും ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.