യാംബു: നാലു പതിറ്റാണ്ടിലേറെക്കാലം നീണ്ട യാംബുവിലെ പ്രവാസം മതിയാക്കി കഴിഞ്ഞ വർഷം നാട്ടിലേക്ക് മടങ്ങിയ മലപ്പുറം പെരുമണ്ണ ക്ലാരി ചെട്ടിയാംകിണർ സ്വദേശി പറപ്പത്തൊടി മൊയ്തീൻ (69) നിര്യാതനായി. കുറച്ചു ദിവസങ്ങളായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മരണം.
23-ാം വയസ്സിൽ സൗദിയിലെ ഹാഇലെത്തിയ മൊയ്തീൻ രണ്ടു വർഷം അവിടെ ജോലിചെയ്ത ശേഷം യാംബുവിലെ പ്രമുഖ സ്പോർട്സ് ആൻഡ് ഗെയിംസ് ക്ലബ്ബായ 'റദ് വ സഊദിയ' യിൽ 41 വർഷമായി ജീവനക്കാരനായി സേവനം ചെയ്തു. 2024 സെപ്റ്റംബറിലാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. സൗദി സുഹൃത്തുക്കൾ 'മുഹ് യി' എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹത്തിന് നാട്ടിലേക്ക് പോകുന്ന വേളയിൽ സ്വദേശികൾ നൽകിയ ജനകീയ യാത്രയയപ്പ് അറബ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വി.ഐ.പി പരിവേഷത്തോടെ യാത്രയയപ്പ് ചടങ്ങിലേക്ക് ആനയിച്ചിരുന്ന മൊയ്തീന് സ്വദേശികൾ നൽകിയിരുന്ന പരിഗണന വേറിട്ടതായിരുന്നു.
പരേതനായ പറപ്പത്തൊടി കുഞ്ഞലവി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ വെള്ളത്തുമാട്ടിൽ. മക്കൾ: അബ്ദുൽ ജബ്ബാർ (യാംബു), ജാബിർ (ദുബൈ), ജസീം ഫർസാൻ, ഫർഹാന ജെബിൻ. മരുമക്കൾ: ഷിബിൻ തിരൂർ, ഷമീല വേങ്ങര, ഹസ്ന. സഹോദരങ്ങൾ: മുഹമ്മദ്, സൈദലവി, അസൈനാർ, അഷ്‌റഫ്, ഫക്രുദ്ദീൻ (നാലു പേരും യാംബുവിൽ), ബിയ്യുമ്മു, ഫാത്തിമ, സഫിയ, സൈനബ, സുഹ്റ. മയ്യിത്ത് നമസ്ക്കാരം ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് പെരുമണ്ണ ജുമുഅ മസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അവസരത്തിൽ സൗദി പൗരന്മാർ നൽകിയ ഊഷ്മള യാത്രയയപ്പ് വാർത്ത ഇവിടെ വായിക്കാം: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം; നാട്ടിലേക്ക് മടങ്ങുന്ന മൊയ്ദീന് സൗദി പൗരന്മാരുടെ ഊഷ്മള യാത്രയയപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.