മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികൾ ജുമുഅ നമസ്കാരത്തിനായി ഒത്തുചേർന്നു. ആഭ്യന്തര-വിദേശ ഉംറ തീർഥാടകർ, സൗദി പൗരന്മാർ, താമസക്കാർ എന്നിവരടക്കം അതിരാവിലെ മുതൽ തന്നെ ഹറമുകളിലേക്ക് ഒഴുകിയെത്തിയതോടെ പള്ളികൾ പതിവിലും നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞു. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇരുഹറം പരിപാലന അതോറിറ്റിയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി സുരക്ഷാ രംഗത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ നമസ്കാരത്തിന് ഇമാം ഡോ. അബ്ദുല്ല ബിൻ അവാദ് അൽജുഹ്നി നേതൃത്വം നൽകി. വിശ്വാസിക്ക് യഥാർഥ ഭക്തി കൈവരിക്കാനാണ് വ്രതം നിർബന്ധമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം തന്റെ ഖുതുബയിൽ ഓർമിപ്പിച്ചു. ദൈവം വിലക്കിയ അനീതി, വഞ്ചന, അവകാശങ്ങൾ നിഷേധിക്കൽ, നിഷിദ്ധമായ കാര്യങ്ങൾ നോക്കുകയോ കേൾക്കുകയോ ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽനിന്ന് നോമ്പുകാരൻ തന്റെ അവയവങ്ങളെ നിയന്ത്രിക്കണം. കള്ളം പറയുക, പരദൂഷണം, ശപിക്കുക, അപമാനിക്കുക തുടങ്ങിയ എല്ലാ നിഷിദ്ധ സംസാരങ്ങളിൽ നിന്നും അകന്നുനിൽക്കണം.
പ്രവാചകന്റെയും അനുയായികളുടെയും ജീവിതം ദൈവത്തിലേക്ക് വിളിക്കുന്നതും, ജീവിതകാര്യങ്ങൾ ക്രമീകരിക്കുന്നതും, മാനവരാശിയെ പരിഷ്കരിക്കുന്നതും, സമൂഹത്തിന് സന്തോഷം നൽകുന്നതുമായിരുന്നു. അവരുടെ റമദാൻ ഉറക്കത്തിലോ അലസതയിലോ മുഴുകിയ ഒന്നായിരുന്നില്ലെന്നും, ഉപയോഗശൂന്യമായ കാര്യങ്ങൾക്കായി രാത്രി വൈകിയും ഉണർന്നിരിക്കുന്ന രീതി അവർക്ക് ഉണ്ടായിരുന്നില്ലെന്നും ഇമാം പറഞ്ഞു. ഇസ്‌ലാമിൽ വ്രതത്തിന് മതപരവും ലൗകികവുമായ ലക്ഷ്യങ്ങളുണ്ട്. അത് ആത്മാവിനെ ശുദ്ധീകരിക്കുകയും പിശാചിന്റെ സ്വാധീനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. നോമ്പ് ഭക്തിയിലേക്കുള്ള മാർഗമാണെന്ന് തിരിച്ചറിഞ്ഞ്, ശാരീരികവും ആത്മീയവുമായ സ്വാധീനങ്ങളിൽ നിന്ന് വ്രതത്തെ സംരക്ഷിക്കണമെന്നും നിഷിദ്ധമായ പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിന് ഇമാം ഡോ. സ്വലാഹ് അൽബദീർ നേതൃത്വം നൽകി. റമദാൻ സ്വീകാര്യതയുടെയും ഔദാര്യത്തിന്റെയും നരകാഗ്നിയിൽ നിന്നുള്ള മോചനത്തിന്റെയും മാസമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധനകളിലൂടെ പുരോഗതി കൈവരിക്കാനും സൽകർമങ്ങളിലൂടെ ദൈവത്തിലേക്ക് അടുക്കാനുമുള്ള ഈ സുവർണാവസരം വിശ്വാസികൾ പാഴാക്കരുത്. റമദാനിൽനിന്ന് പ്രതീക്ഷിക്കുന്ന നന്മ കൈവരിക്കാത്തവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.