സ്വന്തം ലേഖകൻ
ജിദ്ദ: ഈജിപ്ഷ്യൻ ക്ലബ് അൽഅഹ്ലി ഫിഫ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച രാത്രി കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എതിരാളിയായ സൗദി ക്ലബ് അൽഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഓക്ലൻഡ് സിറ്റിയെ പരാജയപ്പെടുത്തിയാണ് അൽഇത്തിഹാദ് വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിലെത്തിയത്.
അൽഅഹ്ലി മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിലെത്തിയതോടെയാണ് മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചത്. 21ാം മിനിറ്റിൽ പെനാൽറ്റി കിക്കിൽനിന്ന് അലി മഅ്ലൂലിന്റെ വകയായിരുന്നു ഗോൾ.
രണ്ടാം പകുതിയിലെ 59, 62 മിനിറ്റുകളിൽ ഹുസൈൻ അൽഷഹാത്, ഇമാം ആശൂർ എന്നിവരിലൂടെ അൽഅഹ്ലി തുടർച്ചയായ രണ്ടു ഗോളുകൾ നേടി. 90ാം മിനിറ്റിൽ ബെൻസെമ ഇത്തിഹാദിനു വേണ്ടി ഒരു ഗോൾ നേടി.
തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനലിൽ അൽഅഹ്ലി ബ്രസീലിയൻ എതിരാളിയായ ഫ്ലുമിനെൻസുമായി ഏറ്റുമുട്ടും. ഇത്തിഹാദ്, അൽഅഹ്ലി മത്സരം കാണാൻ സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാണികളാൽ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.