പ്രവാസി വെൽഫെയർ ജിദ്ദ മഹ്ജർ ഏരിയ സംഘടിപ്പിച്ച ചർച്ചസംഗമം അബ്ദുൽ റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പ്രവാസി വെൽഫെയർ ജിദ്ദ മഹ്ജർ ഏരിയ ഘടകം ചർച്ചസംഗമം സംഘടിപ്പിച്ചു. ‘വഖഫ് ബില്ലും സംഘ്പരിവാറിന്റെ വംശീയ അജണ്ടകളും’ എന്ന തലക്കെട്ടിൽ മഹ്ജർ അൽ അമീൻ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാർ വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലിന്റെ തുടർച്ചയാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ എന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ സവർണ വംശീയവാദ രാഷ്ട്രീയത്തിനെ പ്രതിരോധിക്കാൻ സാഹോദര്യത്തെ ശക്തിപ്പെടുത്തലാണ് ഫലപ്രദമായ വഴി. മാതൃസംഘടനയായ വെൽഫെയർ പാർട്ടി കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ‘സാഹോദര്യ യാത്ര’ ആ ലക്ഷ്യം നേടാൻ വേണ്ടിയാണെന്നും അബ്ദുൽ റഹീം പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി അംഗം ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. വഖഫ് നിയമ ഭേദഗതി വിവേചനപരവും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ പ്രക്ഷോഭ കാലത്ത് കണ്ടതുപോലെ ജനകീയ ചെറുത്തുനിൽപിലൂടെ തെരുവുകൾ ഈ നിയമത്തെയും റദ്ദ് ചെയ്യും.
ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കക്ഷി ഭേദമെന്യേ മുഴുവൻ ഇന്ത്യക്കാരും രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ശറഫിയ റീജനൽ പ്രസിഡൻറ് തമീം മമ്പാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മഹ്ജർ ഏരിയ രക്ഷാധികാരി കെ.കെ. മുസ്തഫ സംസാരിച്ചു.
വഖ്ഫ് ബില്ലിനെതിരെയുള്ള മഹ്ജർ ഏരിയകമ്മിറ്റി പ്രമേയം പ്രൊവിൻസ് കമ്മിറ്റി അംഗം സലീഖത്ത് അവതരിപ്പിച്ചു. മഹജൻ ഏരിയ പ്രസിഡൻറ് പി.പി. അബ്ദുറഹ്മാൻ സ്വാഗതവും അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.