ജിദ്ദ: സൗദി അറേബ്യയിൽ അടിയന്തര ആവശ്യങ്ങൾക്കായി ഏകീകരിച്ച 911 എന്ന നമ്പറിലേക്ക് കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം എത്തിയത് 26 ലക്ഷത്തിലധികം കാളുകൾ. കൃത്യമായി 2,678,547 കോളുകളാണ് ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് ലഭിച്ച കാളുകളിൽ റിയാദിൽനിന്നാണ് ഏറ്റവും കൂടുതൽ വിളിയെത്തിയത്.
റിയാദ് മേഖലയിൽനിന്ന് മാത്രം 1,168,746 കാളുകൾ ലഭിച്ചപ്പോൾ, 970,119 കാളുകളുമായി മക്ക മേഖലയാണ് തൊട്ടുപിന്നിൽ. കിഴക്കൻ പ്രവിശ്യയിൽനിന്ന് 539,682 കാളുകളും മദീന മേഖലയിൽനിന്ന് 281,886 കാളുകളും കഴിഞ്ഞ മാസം ലഭിക്കുകയുണ്ടായി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 911 ടോൾ ഫ്രീ നമ്പർ, മെഡിക്കൽ സേവനങ്ങൾ, അഗ്നിബാധ, വിവിധ അപകടങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലാണ് പൊതുജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.
അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ പ്രാഥമിക മാർഗനിർദേശങ്ങൾ നൽകുന്നതിനൊപ്പം, അത്യാധുനികമായ ഓട്ടോമേറ്റഡ് സംവിധാനം വഴി അതിവേഗത്തിലുള്ള സേവനവും ഇത് ഉറപ്പാക്കുന്നു. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന, പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം 24 മണിക്കൂറും ഈ നമ്പറിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.