മക്ക: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം കാണാതായ മലയാളി തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെക്കുറിച്ചാണ് (72) കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു രേഖയും കരുതാതെ റൂമിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ ഇദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു. ശേഷം ഒരു വിവരവുമില്ല.
ഓർമക്കുറവും ചെറിയ മാനസിക പ്രശ്നങ്ങളുമുള്ള ഇദ്ദേഹത്തെ കണ്ടെത്താനായി മക്കയിലെ കെ.എം.സി.സി കമ്മിറ്റിയുടെ കീഴിൽ ശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ കാണാനില്ലാത്ത വിവരവും ഇദ്ദേഹത്തിന്റെ ഫോട്ടോയും ബന്ധപ്പെടേണ്ട നമ്പറും നൽകി മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്ററുകൾ തയാറാക്കി സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളും വഴി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണിപ്പോൾ.
ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നേരത്തെ സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0539209656 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.