ജിദ്ദ: തൊഴിൽ മേഖലയിൽ ഉൾപെടെ ഭാവിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ കണ്ടറിഞ്ഞ് വിദ്യാഭ്യാസമേഖലയിൽ സമൂല മാറ്റം നടന്നില്ലെങ്കിൽ തലമുറകൾക്ക് വലിയ നഷ്ടം സംഭവിക്കുമെന്ന് ഫാറൂഖ് കോളജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിവിൽ സർവീസസ് എക്സാമിനേഷൻസ് അക്കാദമിക് ഹെഡും കരീർ ഗവേഷകനുമായ കെ.പി ആഷിഫ്. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ ശാസ്ത്ര സാേങ്കതിക മേഖലയിലുണ്ടായ മാറ്റം അടുത്ത പത്ത് വർഷത്തിനിടയിൽ ഉണ്ടാവുമെന്നാണ് പഠനം. 1990 കളിൽ ഉണ്ടായിരുന്ന പല തൊഴിൽ മേഖലകളും ഇന്ന് അപ്രത്യക്ഷമാണ്. അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിൽ തൊഴിൽ മേഖലയിൽ വരാനുള്ള മാറ്റം കണ്ടറിഞ്ഞ് വിദ്യാഭ്യാസരീതിയിൽ വലിയ മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഹ്രസ്വസന്ദർശനത്തിന് ജിദ്ദയിൽ എത്തിയ കെ.പി ആഷിഫ് ‘ഗൾഫ് മാധ്യമ’ വുമായി സംസാരിക്കുകയായിരുന്നു.
പുതിയ തൊഴിൽ സങ്കൽപം രൂപപ്പെടുത്തേണ്ടതുണ്ട്. മാനവികതയിലധിഷ്ഠിതമായ വിദ്യാഭ്യാസ കരിക്കുലം സൃഷടിക്കുക എന്നത് വളരെ പ്രധാനമാണ്. എത്ര അളവിൽ പഠിപ്പിക്കുന്നു എന്നതിനേക്കാൾ പ്രസക്തമാണ് എത്ര ഗുണനിലവാരത്തിൽ പഠിപ്പിക്കുന്നു എന്നത്. ഇൻറർനെറ്റിൽ നിന്നും പാഠപുസ്തകത്തിൽ നിന്നും കിട്ടുന്നതിനപ്പുറത്തെ കാര്യങ്ങളാണ് വിദ്യാർഥി അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പലപ്പോഴും കുട്ടികളുടെ ബൗദ്ധിക നിലവാരം വളരെ ഉയരത്തിലാണ്. അതിനനുസരിച്ച് പാഠ്യസങ്കൽപ്പങ്ങളിൽ പുതുക്കിപ്പണി അനിവാര്യമാണ്. അല്ലെങ്കിൽ വിദ്യാർഥികൾക്ക് മുന്നിൽ അഥവാ ക്ലാസ്മുറിയിൽ അധ്യാപകർക്കും പിടിച്ചു നിൽക്കാനാവാത്ത സാഹചര്യം വരും. കരിക്കുലത്തിന് പുറത്ത് നൂതനമായ ചിന്തകളെ പരിപോഷിപ്പിക്കുന്ന മറ്റൊരു സിലബസ് ആവിഷ്കരിച്ച് സ്കൂൾ തലം മുതൽ ആസൂത്രിതമായി നടപ്പാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങളെ കണ്ടുകൊണ്ടുള്ളതാവണം ആ സിലബസ്. ഒപ്പം കുട്ടികളിലെ അഭിരുചി തിരിച്ചറിഞ്ഞ് ആ മേഖലയിലേക്ക് തിരിയാനുള്ള വഴികാട്ടൽ ഉറപ്പുവരുത്തുന്ന തരത്തിലാവണമത്.
ഇന്ത്യൻ സാഹചര്യത്തിൽ മനുഷ്യവിഭവശേഷി അഭിമാനകരമായ തോതിലുണ്ടെങ്കിലും അതിനനുസരിച്ച തൊഴിൽ ലഭ്യമാവണമെങ്കിൽ അവസരങ്ങൾ അവിശ്വസനീയമാം വിധം വർധിക്കേണ്ടതുണ്ട്. ജനപ്പെരുപ്പം പലപ്പോഴും അതിന് തടസ്സമാവും. അതേ സമയം പഠിച്ച തൊഴിലിെൻറ അല്ലെങ്കിൽ നേടിയ വിദ്യാഭ്യാസത്തിെൻറ സാധ്യതകൾ സ്വയം വികസിപ്പിക്കാനുള്ള ശേഷിയും മനോഭാവവും തലമുറക്ക് പകരാൻ വിദ്യാഭ്യാസ രീതിക്ക് സാധിക്കുകയണെങ്കിൽ വലിയ മാറ്റമുണ്ടാവും.
പുതിയ കാലത്ത് പിടിച്ചു നിൽക്കാനുള്ള ശേഷി തലമുറക്ക് അത് നൽകും. സമൂഹത്തിന് തെൻറ ശേഷിയെ എത്രമാത്രം ഉപയോഗ്യമാവും എന്ന ചിന്തയും അതോടൊപ്പം പ്രധാനമാണ്. അതാണ് മാനവികതയിലധിഷ്ഠിതമായ പുതിയ വിദ്യാഭ്യാസ സങ്കൽപം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു തലമുറക്ക് വലിയ നഷ്ടം നേരിട്ടാൽ അടുത്ത തലമുറയെ സൃഷിടിക്കാനാളില്ലാത്ത സാഹചര്യം വരും. മാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് വിദ്യാഭ്യാസരീതിയിൽ ഇടപെടൽ നടത്തുക എന്നത് വളരെ പ്രധാനമാണ്. നേതൃതലത്തിലുള്ളവരുടെ ക്രിയാത്മകതയെ ആശ്രയിച്ചിരിക്കും മാറ്റങ്ങൾ.
കേരളത്തിൽ വിദേശത്ത് പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ട്. അതോടൊപ്പം തന്നെ ദേശീയ സ്വഭാവമുള്ള യൂണിവേഴ്സിറ്റികളിൽ പോയി ഉന്നത പഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. വായനയും ചിന്തയുമൊക്കെയുള്ള വിദ്യാർഥി സമൂഹം അവിടെയുണ്ട്. അവർ പലപ്പോഴും വേണ്ടരീതിയിൽ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന പ്രശ്നമുണ്ട്.
സർക്കാർ തലത്തിൽ ഉന്നതജോലി കരസ്ഥമാക്കാനുള്ള പ്രവണതയെ പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്. കാബിനറ്റ് സെക്രട്ടറി പോലുള്ള വലിയ തസ്തികകളുടെ സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്്.
വിദേശത്ത് തൊഴിൽ ലഭ്യമാവുന്നതിനും പരിമിതികൾ പ്രതീക്ഷിക്കണം. ഒാരോ രാജ്യത്തും അവരവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവണതയാണ് കാണുന്നത്.
കോഴിക്കോട് ഫാറൂഖ് കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ലേണിങ് (എഫ്.െഎ.എ.എൽ) റിസേർച്ച് അസോസിയേറ്റ്, കണ്ണൂർ അക്കാദമി ഒാഫ് കോംപിറ്റേറ്റീവ് എക്സാമിനേഷൻസ്
അക്കാദമിക് ഡയറക്ടർ എന്നീ പദവികളും വഹിക്കുന്ന കെ.പി ആഷിഫ് പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.