യാംബു: ബാങ്കിങ് തട്ടിപ്പുകൾക്കെതിരെ ഇടപാടുകാരെ ബോധവത്കരിക്കാൻ സൗദി അറേബ്യയിലെ വിവിധ ബാങ്കുകളും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും യോജിച്ച് കാമ്പയിൻ ആരംഭിച്ചു. 'കുൻ ഹദിറൻ' (ജാഗ്രത പുലർത്തുക) എന്ന ശീർഷകത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് കാമ്പയിൻ.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം കാർഡ് പിൻ നമ്പർ, മൊബൈൽ വഴി ലഭിക്കുന്ന ഒ.ടി.പി, മറ്റ് പാസ്‌വേഡുകൾ എന്നിവ ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ബാങ്കിൽനിന്ന് ഒരു ഉദ്യോഗസ്ഥനും ഇടപാടുകാരനോട് ഇത്തരത്തിലുള്ള ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫോണിലോ അല്ലാതെയോ ഈ വിവരങ്ങൾ ആര് ആവശ്യപ്പെട്ടാലും നൽകരുത്.സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ഏജൻസികൾ കാമ്പയിന്‍റെ ഭാഗമായി വിവിധ തരത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്.സാമ്പത്തിക തട്ടിപ്പിന് ഇരകളാകാതിരിക്കാനും ബാങ്കിങ് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളുടെരഹസ്യസ്വഭാവം നിലനിർത്താനും ജാഗ്രത കാണിക്കാനാണ് കാമ്പയിനിലൂടെ സാമൂഹികാവബോധം സൃഷ്ടിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണം.മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999 എന്ന നമ്പറിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.