ജിദ്ദ: താമസ കെട്ടിടങ്ങൾക്ക് മുന്നിൽ പൊതുനിരത്തുകളിൽ പാർക്കിങ് ബോർഡുകളോ കോണുകളോ മറ്റു തടസ്സങ്ങളോ സ്ഥാപിക്കുന്നവർക്ക് 3,000 റിയാൽ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു.
മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നതിനായി കെട്ടിടത്തോട് ചേർന്നുള്ള സ്ഥലം അടച്ചിടാനോ റിസർവ് ചെയ്യാനോ കെട്ടിട ഉടമകൾക്ക് അവകാശമില്ലെന്ന് നഗരസഭ വക്താവ് മുഹമ്മദ് അൽ-ബഖാമി പറഞ്ഞു. തെരുവ് ഉപയോഗിക്കുന്നത് പൊതു അവകാശമാണെന്നും അതിന്റെ ഉടമസ്ഥാവകാശം ആരുടെയും പരിധിക്കുള്ളിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മുനിസിപ്പൽ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയുടെ ആർട്ടിക്കിൾ 3/39 വെച്ച് നടപടി സ്വീകരിക്കുമെന്നും അൽ-ബഖാമി പറഞ്ഞു.
പിഴ അടക്കുന്നതിനുപുറമെ, ഈ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തടസ്സങ്ങൾ നീക്കി നിയമലംഘനം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇത്തരം സ്ഥലങ്ങൾ തങ്ങൾക്ക് ഉപയോഗിക്കാൻ മാത്രമായി രേഖാമൂലം നിജപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് കെട്ടിട ഉടമകൾക്ക് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ അത് കെട്ടിട ഉടമയുടെ സ്വത്തായിരിക്കും, പൊതു തെരുവിന്റെ ഭാഗമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.