കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള ഡിസൈൻ കരാറിൽ ദമ്മാം എയർപോർട്ട്സ് സി.ഇ.ഒ എൻജി. മുഹമ്മദ് അൽ ഹസനിയും ഡബ്ല്യു.എസ്.പി പ്രസിഡൻറ് ഡീൻ മക്ഗ്രെയ്‌ലും ഒപ്പുവെക്കുന്നു
പ്രതിവർഷം രണ്ടു കോടി യാത്രക്കാർ: ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് പുതിയ കരാർ
ദമ്മാം: ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം അത്യന്താധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനുള്ള പുതിയ ഡിസൈൻ കരാറിൽ ഒപ്പുവെച്ചു. ദമ്മാം എയർപോർട്ട്സ് കമ്പനി സി.ഇ.ഒ എൻജി. മുഹമ്മദ് അൽ ഹസനിയും പ്രമുഖ അന്താരാഷ്ട്ര നിർമ്മാണ കമ്പനിയായ ഡബ്ല്യു.എസ്.പി മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ പ്രസിഡന്റ് ഡീൻ മക്ഗ്രെയ്‌ലും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
വിമാനത്താവള വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് കരാർ ഒപ്പിട്ട ശേഷം സി.ഇ.ഒ എൻജി. മുഹമ്മദ് അൽ ഹസനി വ്യക്തമാക്കി. ഭാവിയിലെ യാത്രാ-കാർഗോ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട് സാങ്കേതികവിദ്യകളും ആധുനിക ഡിസൈൻ രീതികളും സമന്വയിപ്പിച്ച് മികച്ച യാത്രാനുഭവം ഉറപ്പാക്കും.
സൗദിയുടെ കിഴക്കൻ മേഖലയെ ലോകവുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കവാടമെന്ന നിലയിൽ വിമാനത്താവളത്തിെൻറ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പദ്ധതി ഉപകരിക്കും. ഈ പദ്ധതിയുടെ ഭാഗമായി പാസഞ്ചർ ടെർമിനലുകളുടെ വിസ്തൃതി വർദ്ധിപ്പിക്കുകയും സൗകര്യങ്ങൾ സമഗ്രമായി നവീകരിക്കുകയും ചെയ്യും.
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടങ്ങളും പ്രധാന റോഡുകളും മെച്ചപ്പെടുത്തും. കൂടാതെ, യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ, ടെർമിനലിനുള്ളിലെ വഴി കാട്ടൽ മാർഗങ്ങൾ, ആധുനിക ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനം എന്നിവ വികസിപ്പിക്കും.
മാസ്റ്റർ പ്ലാൻ അനുസരിച്ച് 2030-ഓടെ പ്രതിവർഷം 1.93 കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകാൻ വിമാനത്താവളം സജ്ജമാകും. തുടർന്ന് ഘട്ടംഘട്ടമായി പ്രതിവർഷ ശേഷി 3.2 കോടി യാത്രക്കാരായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. റൺവേകൾ, അടിസ്ഥാന സൗകര്യങ്ങൾ, ജനറൽ ഏവിയേഷൻ മേഖല എന്നിവ വിപുലീകരിക്കുന്നതിലൂടെ പ്രതിവർഷം ആറ് ലക്ഷത്തിലധികം ടൺ എയർ കാർഗോ കൈകാര്യം ചെയ്യാനും മണിക്കൂറിൽ 77 വിമാന സർവിസുകൾ നടത്താനുമുള്ള പ്രവർത്തനശേഷി വിമാനത്താവളം കൈവരിക്കും.
സൗദി വിഷൻ 2030, ദേശീയ ഏവിയേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ദമ്മാം എയർപോർട്ട്സ് നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കരാർ. 1999 നവംബർ 28-നാണ് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. കിഴക്കൻ മേഖലയിലെ സാമ്പത്തിക വളർച്ചയും വിദേശ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കാരണം മുൻപുണ്ടായിരുന്ന ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു.
ഇതേത്തുടർന്ന് 1977-ൽ ദമ്മാം നഗരത്തിൽ നിന്ന് 31 കിലോമീറ്റർ അകലെ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുകയും 1983-ൽ നിർമാണം ആരംഭിക്കുകയും ചെയ്തു. 2017 മുതൽ പ്രത്യേകം രൂപവത്കരിച്ച ദമ്മാം എയർപോർട്ട് കമ്പനിയാണ് വിമാനത്താവളത്തിെൻറ മേൽനോട്ടവും പ്രവർത്തനങ്ങളും നിർവഹിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.