കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സാന്നിധ്യമായ കുസാറ്റ് കാമ്പസിൽ തിക്കും തിരക്കും കാരണം ഒരു ദുരന്തമുണ്ടായത്, തികച്ചും അപ്രതീക്ഷിതമായിരുന്നു. നാട്ടിൻ പുറത്തെ ഉത്സവത്തിനിടയിലോ ഏതെങ്കിലും തീർഥാടന കേന്ദ്രത്തിലോ പൊതുജനങ്ങൾ തിങ്ങിക്കൂടുന്ന ഏതെങ്കിലും പരിപാടികൾക്കിടയിലോ അല്ല, പ്രതിഭാധനരായ അധ്യാപകർ അധ്യാപനം നടത്തുന്ന, ധിഷണാശാലികളായ വിദ്യാർഥികൾ പഠിക്കുന്ന ഒരു കാമ്പസിൽ ഇത്തരം ഒരു ദുരന്തം സംഭവിച്ചത് കേരളത്തിന് അവഗണിക്കാവുന്നതല്ല.
ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ, ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് അത് തരണം ചെയ്യാനും പരിഹാരവഴികൾ തയാറാക്കിവെക്കാനുമുള്ള പഠനം (ഡിസാസ്റ്റർ മാനേജ്മെൻറ്) എന്തുകൊണ്ട് ഒരു ഗൗരവതരമായ പാഠ്യവിഷയമായി ഉന്നത വിദ്യാഭ്യാസ കാമ്പസുകൾ പരിഗണിക്കുന്നില്ല? എൻ.സി.ഇ.ആർ.ടി, ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന ടൈറ്റിലിൽ ഹൈസ്കൂൾ തലത്തിൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, അവ എത്രത്തോളം പ്രായോഗിക തലത്തിൽ സമൂഹത്തിന് ഉപയോഗപ്രദമാകുന്നു എന്നാണ് കേരളം ചിന്തിക്കേണ്ടത്. കുസാറ്റിൽ എത്ര ഗൗരവതരമായ വീഴ്ചകളാണ് ഒരു ഈ ദുരന്തത്തിന് കാരണമായത് എന്ന് വെളിവാകുന്നത് സഗൗരവം കേരളം കാണേണ്ടതാണ്.
ഇനിയും ഇത്തരം ദുരന്തങ്ങൾ അവർത്തിക്കാതിരിക്കാൻ കേരളത്തിന് വഴികാട്ടികളാകേണ്ടത്, ഉന്നത വിദ്യാഭ്യാസ പഠനഗവേഷണങ്ങൾ നടക്കുന്ന കാമ്പസുകൾ തന്നെയാണ്. എന്നാൽ, അത്തരം കാമ്പസുകളിൽ തന്നെ ദുരന്തങ്ങൾ സംഭവിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു ബന്ധപ്പെട്ടവർക്കുള്ള പ്രായോഗികമായ അജ്ഞത തന്നെയാണ് വെളിവാക്കുന്നത്.
നിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും INBOXലേക്ക് അയക്കുക. mail: saudiinbox@gulfmadhyamam.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.