ജിദ്ദ: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിെൻറ പുതിയ സാധ്യതകൾ വിലയിരുത്തുന്നതിനും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഔദ്യോഗിക സന്ദർശനത്തിനായി ജിദ്ദയിലെത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്തെത്തിയത്.
കഴിഞ്ഞ 26 വർഷത്തിനിടെ ഒരു കനേഡിയൻ പ്രധാനമന്ത്രി സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത് എന്നത് ഈ നയതന്ത്ര നീക്കത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഉന്നതതലത്തിലുള്ള ഊഷ്മള സ്വീകരണമാണ് രാജ്യം ഒരുക്കിയത്.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ എന്നിവർ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കാനഡയിലെ സൗദി അംബാസഡർ അമൽ ബിന്ത് യഹ്യ അൽ മൗലമി, സൗദി അറേബ്യയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലിേൻറാ, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, മക്ക പ്രവിശ്യയിലെ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ ളാഫിർ എന്നിവരും വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിെൻറയും ബാങ്ക് ഓഫ് കാനഡയുടെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ മാർക്ക് കാർണിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സാമ്പത്തിക അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായുള്ള ഹരിത ഊർജ്ജം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഖനനം, കൃഷി, സുസ്ഥിര വികസനം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ കനേഡിയൻ നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സന്ദർശന വേളയിൽ വിപുലമായ ചർച്ചകൾ നടക്കും.
സന്ദർശനത്തിെൻറ ഭാഗമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സംയുക്ത നീക്കങ്ങൾ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ രാഷ്്ട്രീയ സാഹചര്യങ്ങൾ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും.
കൂടാതെ, ജിദ്ദയിൽ നടക്കുന്ന കാനഡ-സൗദി ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഫോറത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള വ്യാപാരം സജീവമാക്കാനും സുരക്ഷിതമായ വിതരണ ശൃംഖലകൾ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.