ബത്ഹ കേവലമൊരു ദേശമാണെന്നത് മറന്ന് അതൊരു രാജ്യമായി സങ്കൽപ്പിക്കുക. റിയാദിൻെറ ഈ വാണിജ്യ കേന്ദ്രത്തിൻെറ തെരുവുകളെല്ലാം അന്നേരം വേറിട്ട് നിൽക്കുന്ന ഇടങ്ങളായി മാറും. എത്രയാളുകളാണ് ഭിന്നസംസ്കൃതിയുട െ തൂവാലകൾ തോളത്തിട്ട് ഈ തെരുവിൻെറ മൺതരികളിൽ ചവിട്ടി നടക്കുന്നത്. ഏതെല്ലാം ഭാഷകളാണ് ഒരേ തെരുവിൻെറ ഈണമായി മാറു ന്നത്. നിറത്തിലും ഭാവത്തിലും വേഷത്തിലുമെല്ലാം അവർ വ്യത്യസ്തരാണെങ്കിലും ദേശംവിട്ടു ജീവിതമാർഗം തേടിയെത്തിയത ാണെന്നുള്ള വസ്തുതയാണ് പരസ്പരം ചേർത്തു നിർത്താനുള്ള ഉപാധിയാവുന്നത്.
മെയിൻ സ്ട്രീറ്റിലെ ഫൈവ്ബിൽഡിങ്ങിന് പിറകിലെ മനില പ്ലാസ. ഫിലിപ്പീൻസ് സ്വദേശികളുടെ ഭക്ഷണശാലകളും വ്യാപാരകേന്ദ്രങ്ങളും നിറഞ്ഞയിടം.
ബംഗാളി മാർക്കറ്റെന്ന പേരിൽ കടുകെണ്ണ മണക്കുന്ന തെരുവ്. ഗസ്സാൻ സ്ട്രീറ്റും ബത്ഹ സ്ട്രീറ്റും സന്ധിക്കുന്നിടത്താണത്. ബംഗ്ലാദേശിലെ ഒരങ്ങാടിയായി ഈ തെരുവിനെ അവർ വിവർത്തനം ചെയ്തിരിക്കുന്നു. തീൻവിഭവങ്ങൾ നിരത്തിവെച്ച കച്ചവടകുടുസ്സുകൾ, ജീവനുള്ള കോഴിയും മത്സ്യവും വിൽക്കുന്ന തെരുവുവ്യാപാരികൾ. വസ്ത്രക്കൂടുകൾ, മധുരപലഹാരശാലകൾ, വാടാത്ത പച്ചക്കറികളും പഴവർഗങ്ങളും നിരത്തിയ ഉന്തുവണ്ടികൾ. വായ്ക്കകത്ത് ചുവന്ന സമുദ്രമൊളിപ്പിച്ച്, ഒച്ചയുണ്ടാക്കി ആളുകളെ ആകർഷിക്കുന്ന മുറുക്കാൻ കച്ചവടക്കാർ. പ്രഭാതം മുതൽ പാതിരാവരെ ശബ്ദ മുഖരിതമാണിവിടം. ഈ തെരുവോളം വരില്ല ബത്ഹയിലെ മറ്റൊരിടത്തെയും ബഹളപ്പെരുക്കങ്ങൾ. മർഖബ് സ്ട്രീറ്റിലെ ലേഡീസ് സൂഖിനകത്ത് ചെന്നിരുന്നാൽ മലയാളികൾ എണ്ണത്തിൽ കുറവാണ്. ബംഗ്ലാദേശികളും പാക്കിസ്താനികളും വിവിധ അറബ് ദേശങ്ങളിലുള്ളവരും ചേർന്ന് കലർപ്പിൻെറ കലപിലയാണ് അവിടെ നമ്മെ വന്ന് മൂടുക. പൊന്നഴകിൻെറ പുഞ്ചിരിത്തിളക്കങ്ങൾ ഈ സൂഖിന് മാറ്റേകുന്നു. പുരാതന അറേബ്യൻ സംഗീതം പരന്നൊഴുകുന്നതായി സങ്കൽപ്പിച്ച് അറിയാതെ നമ്മൾ കാതോർക്കും.
ബത്ഹയുടെ ആരവങ്ങളിൽ നിന്നും വിളിപ്പാടകലെയാണ് മുറബ്ബ കൊട്ടാരവും ദേശീയ മ്യൂസിയവും ഉദ്യാനവും. കിങ് അബ്ദുൽ അസീസ് നാഷനൽ ലൈബ്രറിയും ഇതിൻെറ പരിസരത്ത് തന്നെ. ദേശീയദിനം, ഈദ്, സ്കൂൾ വേനലവധിക്കാലം അങ്ങനെയുള്ള ആഘോഷവേളകൾ അറബ്കുടംബങ്ങൾക്ക് ആനന്ദിക്കാനുള്ള ഇടവുമാണിത്.
വസീർ സ്ട്രീറ്റിൻെറ ഒരറ്റത്ത് ദീര മസ്ജിദിൻെറ പരിസരം. കാറ്റിൽ പലവ്യഞ്ജനത്തിൻെറ െൻറ, ഭക്ഷണക്കൂട്ടുകളുടെ എരിവുമണം. ഒപ്പം, സുഗന്ധദ്രവ്യങ്ങളുടെ വേറിട്ട നറുമണങ്ങൾ. പെൺവസ്ത്രങ്ങളുടെ നിറപ്പകിട്ടും ഞൊറിവുകളും അധികം ദൂരമില്ലാത്ത മേൽക്കൂരക്കീഴിൽ തൂങ്ങിയാടുന്നതും കാണാം. കളിപ്പാട്ടങ്ങളുടെയും പെർഫ്യൂമിെൻറയും വീടലങ്കാര ക്രമീകരണത്തിനുള്ള സാധനസാമഗ്രികളും യഥേഷ്ടമുണ്ട് ഈ പരിസരത്ത്. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്ന വിൽപ്പനകേന്ദ്രങ്ങൾ, സമ്മാനപ്പൊതികൾ നിറക്കാനുള്ള ചെറുവസ്തുക്കളുടെയും കടകൾ അനേകം.
വാഹനവാതിൽ തുറന്നുവെച്ച് ഖസീമിലേക്കും ദവാദ്മിയിലേക്കും അൽഖർജിലേക്കും മുസാഹ്മിയ, ദറഇയ, ഒയന, അൽഹൈർ തുടങ്ങിയ ഇടങ്ങളിലേക്കും യാത്രക്കാരെ ക്ഷണിക്കുന്ന അറബികളും അനറബികളും സദാ പ്രവർത്തനസജ്ജരായി നിൽക്കുന്ന അനേകം കൈവഴികൾ ബത്ഹയുടെ ഞരമ്പുകളായി, ജീവതാളമായി സ്പന്ദിക്കുന്നു.
റിയാദിൻെറ പ്രവാസത്തിന് ബത്ഹയെ ചേർത്തുവെക്കാതെ ഒരു നിറച്ചാർത്തും പൂർണമാവില്ല. തുടക്കത്തിൽ അതുകൊണ്ടാണ് ബത്ഹ വെറുമൊരു ദേശമല്ലെന്ന് സൂചിപ്പിച്ചത്. ഇവിടുത്തെ ചന്തങ്ങളും തുടിപ്പുകളും വൈവിധ്യവും സംസ്കാരവുമെല്ലാം കൂടിച്ചേർന്ന് ബത്ഹയെന്നൊരു രാജ്യം രൂപവത്കൃതമാവുന്നു. കണ്ണും മനസും തുറന്നുവെച്ചാൽ നമുക്കത് കാണാനാവും, തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.