ജിദ്ദ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി കാശ് തട്ടുന്ന സംഘത്തിലെ 12 പേർ പിടിയിലായതായി മക്ക പൊലീസ് വക് താവ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരായി ചമഞ്ഞ് അജ്ഞാതരായ ആളുകൾ പണം തട്ടുന്നതായി ചില സ്വദേശികളും വിദേശികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാശ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ഫോണിലൂടെയും സന്ദേശമയച്ചും ആവശ്യപ്പെട്ട് കാശ് തട്ടിയെടുക്കുന്ന സംഘത്തിലെ ആളുകളാണിവർ. 44,000 റിയാലും 45 മൊബൈൽ ഫോണുകളും 101 സിം കാർഡുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ഉടനെ പ്രോസിക്യൂഷന് മുമ്പാകെ
ഹാജരാക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു. വ്യത്യസ്ത രീതിയിലുള്ള കമ്യൂണിക്കേഷൻ സംവിധാനങ്ങളുപയോഗിച്ച് പണം തട്ടുന്ന ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ കരുതിയിരിക്കണമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.