ജിദ്ദ: സൗദി നിർമാതാക്കൾക്കായി ഇറാഖിൽ ഒരു വ്യവസായിക മേഖല സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി സൗദി വ്യവസായ മന്ത്രി ബന്ദർ അൽഖുറയ്ഫ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സൗദി-ഇറാഖി കോഓഡിനേഷൻ കൗൺസിലിന്റെ യോഗത്തോടനുബന്ധിച്ച് ‘അൽ അറബിയ’ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യവസായിക നഗരം ഇറാഖിനുള്ളിലോ സൗദി അറേബ്യയുടെ അതിർത്തിപ്രദേശത്തോ ആകാം. വ്യവസായിക, ഖനന മേഖലകളുമായി ബന്ധപ്പെട്ട് ഇറാഖിനോടൊപ്പം ചേർന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. ഇറാഖുമായി കയറ്റുമതിക്കും ഇറക്കുമതിക്കും ധനസഹായം നൽകുന്നതിനായി മൂന്നു ബാങ്കുകളുമായി മൂന്നു കരാറുകളിൽ ഒപ്പുവെച്ചത് മന്ത്രി സൂചിപ്പിച്ചു. വ്യവസായിക, ഖനന മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ ഞങ്ങൾ ഇറാഖുമായി ചേർന്ന് പ്രവർത്തിക്കും. വ്യവസായിക, ഖനന മേഖലകളിൽ ഇറാഖിൽ വികസനത്തിനുള്ള അവസരങ്ങൾ ലഭ്യമാണ്. സൗദിയും ഇറാഖും തമ്മിലുള്ള വ്യാപാരത്തിന്റെ തോത് വർധിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫോസ്ഫേറ്റും അലൂമിനിയവുംപോലെ സൗദിയിലെ വ്യവസായിക കഴിവുകൾ ഇറാഖി വിപണിയെ സേവിക്കാൻ പ്രാപ്തമാണ്. ഇറാഖിനോടൊപ്പം അസംസ്കൃത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും അവസരം തുറന്നിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.