അനന്ദു
യാംബു: വ്യാഴാഴ്ച തൃശൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യാംബുവിൽ വിദ്യാർഥിയായിരുന്ന നെല്ലിപ്പറമ്പിൽ അനന്ദുവിന്റെ (19) വിയോഗ വാർത്ത പ്രവാസി മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂളിൽ 10ാം ക്ലാസ് പഠനവും യാംബു റദ്വ ഇന്റർനാഷനൽ സ്കൂളിൽ പ്ലസ്ടു പഠനവും പൂർത്തിയാക്കി കഴിഞ്ഞവർഷമാണ് അനന്ദു ഉപരിപഠനത്തിനായി നാട്ടിലേക്കു പോയത്. മുംബൈയിൽ ബിരുദപഠനം നടത്തുന്ന അനന്ദു അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു. വീട്ടിലെ ഒരു ചടങ്ങിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ തൃശൂർ ടൗണിലേക്ക് വ്യാഴാഴ്ച രാവിലെ പോയപ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്. സാരമായ പരിക്കു പറ്റിയ അനന്ദു തീവ്രപരിചരണ വിഭാഗത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. യാംബുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നെല്ലിപ്പറമ്പിൽ സുകുമാരൻ വാസുവിന്റെയും ഇന്ദുലേഖയുടെയും മൂത്ത പുത്രനാണ് അനന്ദു. ഇളയ സഹോദരങ്ങളായ ആര്യൻ ഏഴാം ക്ലാസിലും അമ്പാടി രണ്ടാം ക്ലാസിലും അൽമനാർ സ്കൂളിൽ വിദ്യാർഥികളാണ്.
നല്ല പെരുമാറ്റ ഗുണങ്ങളുടെ ഉടമയായിരുന്ന അനന്ദുവിനെ കുറിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും നല്ലത് മാത്രമേ പറയാനുള്ളു. പഠനത്തിലെന്നപോലെ പഠ്യേതര കാര്യങ്ങളിലും സജീവമായിരുന്നു അനന്ദു. അൽമനാർ സ്കൂളിൽ വളന്റിയർ കാപ്റ്റനായും സ്കൗട്ട് അംഗമായും നിറഞ്ഞുനിന്നിരുന്ന അനന്ദുവിന്റെ ഓർമകളിലാണ് ജൂനിയർ വിദ്യാർഥികൾ. റദ്വ ഇന്റർനാഷനൽ സ്കൂളിൽ 2020 -21 ബാച്ചിൽ പ്ലസ്ടു പൂർത്തിയാക്കിയ അനന്ദു സ്റ്റുഡന്റ്സ് കൗൺസിൽ ലീഡറായിരുന്നു. വശ്യമായ പുഞ്ചിരിയോടെയും മിതഭാഷണവും ആരെയും ആകർഷിക്കുന്നതായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. പ്രസംഗകലയിൽ ഏറെ മികവുപുലർത്തിയിരുന്ന അനന്ദു യാംബുവിലെ സാംസ്കാരിക സന്നദ്ധ സംഘടനകൾ നടത്തിയ പ്രസംഗ മത്സരങ്ങളിലും മറ്റും ഉന്നത വിജയം നേടിയിരുന്നു. അഭിനയ കലയിലും കഴിവുതെളിയിച്ച വിദ്യാർഥിയുടെ പ്രകടനത്തെ കുറിച്ച് നേരത്തേ തന്നെ യാംബു പ്രവാസികൾക്കിടയിൽ ഏറെ മതിപ്പുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.