ജിദ്ദ: നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയപരിശോധന കർശനം. ജനുവരി 20 മുതൽ 26 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് 13,620 പേരെ പിടികൂടി. അറസ്റ്റിലായവരിൽ 6700 താമസനിയമ ലംഘകരും 5177 അതിർത്തിസുരക്ഷാ ചട്ടം ലംഘിച്ചവരും 1743ലേറെ തൊഴിൽനിയമലംഘകരും ഉൾപ്പെടുന്നു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 274 പേർ അറസ്റ്റിലായി. ഇവരിൽ 55 ശതമാനം യമൻ പൗരന്മാരും 42 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. 139 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് അറസ്റ്റിലായി. നിയമലംഘകരെ കടത്തിവിട്ട് അഭയം നൽകിയ 11 പേരെയും അറസ്റ്റ് ചെയ്തു.
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയശേഷം ആകെ പിടിയിലായവത് 96,504പേരാണ്. ഇവരിൽ 86,019 പേർ പുരുഷന്മാരും 10,485 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 84,966 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. അതിർത്തിസുരക്ഷാ ചട്ടം ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ സഹായമോ സേവനമോ നൽകിയാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും. അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. കൂടാതെ ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.