അൽഖോബാർ: ഒരാഴ്ചക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച 22,147 പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ. സംയുക്ത ഫീൽഡ് സുരക്ഷ കാമ്പയിനുകളുടെ ഭാഗമായി ജൂലൈ 24നും ജൂലൈ 30നുമിടയിൽ നടന്ന പരിശോധനയിലാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ഈ നിയമലംഘകരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അറസ്റ്റിലായവരിൽ 13,835 പേർ താമസനിയമം ലംഘിച്ചവരും 4,772 പേർ അതിർത്തിസുരക്ഷ നിയമം ലംഘിച്ചവരും 3,540 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,816 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 36 ശതമാനം യമൻ പൗരന്മാരും 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി രാജ്യംവിടാൻ ശ്രമിച്ച 34 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു.നിയമലംഘകരെ കൊണ്ടുപോകുക, അഭയം നൽകുക, ജോലി നൽകുക, അവരുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കുക എന്നീ കുറ്റങ്ങൾ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്തു.
നിലവിൽ 18,326 പുരുഷന്മാരും 2,817 സ്ത്രീകളും ഉൾപ്പെടെ 21,143 കുറ്റവാളികളെ ശിക്ഷാനടപടിക്രമങ്ങൾക്ക് വിധേയരാക്കി. യാത്രരേഖകൾ ലഭിക്കുന്നതിനായി 13,569 നിയമലംഘകരെ അവരുടെ എംബസികൾക്ക് റഫർ ചെയ്തു. 3,566 പേരുടെ വിവരങ്ങൾ വിമാന ടിക്കറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ അയച്ചു. 10,820 വിദേശികളെ നാടുകടത്തി.നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ചുമത്തും.കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.