ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് വീടുകൾ താമസത്തിന് നൽകാൻ ആഗ്രഹിക്കുന്ന സ്വദേശികളോട് ഏപ്രിൽ 27ന് മുമ്പ് ലൈസൻസ് നടപടികൾ പൂർത്തിയാക്കണമെന്ന് ഹജ്ജ് കെട്ടിട കമ്മിറ്റി ആവശ്യപ്പെട്ടു. റജബ് അവസാനം വരെ കെട്ടിട ലൈസൻസ് പുതുക്കുന്നതിനും പുതിയത് ഇഷ്യൂ ചെയ്യുന്നതിനുമുള്ള നടപടികൾ തുടരും.
മക്കയിൽ ധാരാളം അംഗീകൃത എൻജിനീയറിങ് ഓഫീസുകളുണ്ടെന്നും ഇവയെ സമീപിച്ചാൽ തീർഥാടകരെ താമസിപ്പിക്കുന്നതിന് നിശ്ചയിച്ച നിബന്ധനകൾ അറിയാൻ സാധിക്കുമെന്നും കെട്ടിട കമ്മിറ്റി മേധാവി എൻജിനീയർ മാസിൻ ബിൻ മുഹമ്മദ് അൽസാനാരി പറഞ്ഞു.
അതിനു ശേഷം ഈ അംഗീകൃത ഓഫീസുകൾ മുഖേന തന്നെ ലൈസൻസ് നടപടികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീർഥാടകരെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നവർ കെട്ടിടത്തിൽ ആവശ്യമായ സുരക്ഷ നിബന്ധനകൾ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണമെന്നും ഉടമകളിൽ കെട്ടിട സുരക്ഷ സംബന്ധമായി കരാർ എഴുതി വാങ്ങുമെന്നും കമ്മിറ്റി ഉണർത്തിയിട്ടുണ്ട്. അതേ സമയം ഹജ്ജ് സേവനങ്ങൾ മികച്ചതാക്കാനുള്ള നടപടികൾ വിവിധ വകുപ്പുകൾക്ക് കീഴിൽ തുടരുകയാണ്.
ഇതിെൻറ ഭാഗമായി സംഘടിപ്പിച്ച ഹജ്ജ് ഉംറ വികസന ഇൻറസ്ട്രി വർക്ക്ഷോപ്പ് ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ ഉദ്ഘാടനം ചെയ്തു.മക്ക ചേംമ്പറും ഹജ്ജ് മന്ത്രാലയവും ചേർന്നാണ് വർക്ക്ഷാപ്പ് ഒരുക്കിയത്. വിഷ്വൻ 2030 നുയോജ്യമായ വിധത്തിൽ ഹജ്ജ് ഉംറ മേഖലകൾ വികസിപ്പിക്കുന്നതിെൻറ മുന്നോടിയായാണിത്.
സൽമാൻ രാജാവിെൻറ നേതൃത്വത്തിലുള്ള സൗദി ഭരണകൂടം ഹജ്ജ് ഉംറ മേഖലയുടെ വികസനത്തിനും തീർഥാടകരുടെ സേവനത്തിനും വലിയ പ്രധാന്യമാണ് നൽകുന്നതെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. തീർഥാടകർക്കുള്ള സേവനങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റേണ്ടതെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഹജ്ജ് ഉംറ മേഖലയിലെ വികസനത്തിൽ സ്വകാര്യമേഖലക്കുള്ള പങ്ക് വലുതാണ്. സ്വദേശികളുടെ കഴിവുകളും യോഗ്യതകളും വളർത്തി തൊഴിലവസരം നൽകാൻ സ്വകാര്യ മേഖലക്കാവുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. രാജ്യം നൽകിവരുന്ന സേവനങ്ങളെ സംബന്ധിച്ച് നല്ലൊരു ചിത്രം കാണിച്ചു കൊടുക്കാൻ സാധിക്കേണ്ടതുണ്ടെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. മക്ക ചേംമ്പർ മേധാവിയും അംഗങ്ങളും വ്യവസായ പ്രമുഖരുമായും ഹജ്ജ് മന്ത്രി കൂടിക്കാഴ്ച നടത്തി. മുത്വവ്വിഫ് സ്ഥാപന മേധാവികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.