സൗദി അറേബ്യയില്‍ വെങ്കല യുഗാവശിഷ്ടങ്ങള്‍ കണ്ടത്തെി

റിയാദ്: സൗദി അറേബ്യയില്‍ വെങ്കല യുഗത്തിലെ അവശിഷ്ടങ്ങള്‍ കണ്ടത്തെി. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ അല്‍ജൗഫിലെ അല്‍റജാജീല്‍ പുരാവസ്തു മേഖലയിലാണ് സൗദി- ജര്‍മന്‍ ആര്‍കിയോളജിക്കല്‍ മിഷന്‍െറ പര്യവേഷണത്തിലൂടെ കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങളില്‍ കാര്‍ബന്‍ ഡേറ്റിങ്ങ് നടത്തി ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്. റിയാദ് നാഷനല്‍ മ്യൂസിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രഭാഷണ പരിപാടിക്കിടെയാണ് സൗദി ജര്‍മന്‍ ആര്‍കിയോളജിക്കല്‍ മിഷന്‍ മേധാവി ഡോ. ഹാന്‍സ് ജോര്‍ജ് കെ. ഗെബേല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൗദി വിനോദ സഞ്ചാര വികസന-ദേശീയ പൈതൃക സംരക്ഷണ കമീഷന്‍െറ കീഴിലുള്ള പുരാവസ്തു പഠന-ഗവേഷണ കേന്ദ്രമായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്. 
അല്‍റജാജീലിലെ അതിപ്രാചീന കാലത്തിലേതെന്ന് അടയാളപ്പെടുത്തിയ ഭാഗത്തുനിന്ന് കുഴിച്ചെടുത്ത ആഭരണങ്ങള്‍, കണ്ഠാഭരണങ്ങള്‍, അടുക്കള പാത്രങ്ങള്‍, ലോഹ മുത്തുകള്‍, ലോഹായുധങ്ങള്‍, അസ്ഥികള്‍, വിശറിയുടെ ആകൃതിയിലുള്ള ചീവുളികള്‍ തുടങ്ങിയ അവശിഷ്ടങ്ങളാണ് കാര്‍ബണ്‍ ഡേറ്റിങ്ങിന് വിധേയമാക്കിയത്. ഇതിന് പുറമെ അരുകുകള്‍ വളച്ച് വെട്ടിയൊരുക്കിയ ചതുരാകൃതിയിലുള്ള നിരവധി ശിലാസ്തൂപങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ദീര്‍ഘവൃത്താകൃതിയില്‍ കണ്ടത്തെിയ ശവക്കല്ലറകളുടെ ഭിത്തികള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന തൂണുകളാണിവ. നാലര മീറ്റര്‍ വരെ ഉയരമുള്ള തൂണുകളാണ് കണ്ടത്തെിയത്. അന്നത്തെ ഗോത്ര തലവന്മാര്‍ക്കുവേണ്ടിയുള്ള ശവക്കല്ലറകളായിരിക്കും ഇവയെന്നാണ് നിഗമനം.
ബി.സി 6500-7000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നാടോടികളുടെ പൊതുശ്മശാനമായിരുന്നു അല്‍റജാജീല്‍ പ്രദേശം എന്നാണ് അനുമാനിക്കുന്നതെന്നും ഡോ. ഹാന്‍സ് വിശദീകരിച്ചു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ജലസ്പര്‍ശമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്ടിപ്പെട്ട പ്രാചീന ഗ്രാമീണ സംസ്കാരത്തിന്‍െറ അവശിഷ്ടങ്ങളാണിതെന്നാണ് വ്യക്തമാകുന്നത്. ഈ ഭാഗത്ത് തന്നെ കണ്ടത്തെിയ 45 മീറ്റര്‍ ആഴമുള്ള രണ്ട് ഭൂഗര്‍ഭ കിണറുകള്‍ ബി.സി 5000ല്‍ ജീവിച്ച ജനതതിയുടേതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ ഇതുപോലുള്ള കിണറുകള്‍ കണ്ടത്തെിയിട്ടുണ്ടെന്നും അവയെല്ലാം ബി.സി 5000ലേതൊ അതിന് തൊട്ടു മുമ്പോ ശേഷമോ ഉള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.