റിയാദ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന 32 പേര്‍ക്കെതിരെ പബ്ളിക് പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ നിന്നുള്ള 30 പേര്‍ക്കും ഇറാന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമെതിരെയാണ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരിക്കുന്നത്. ഇറാന്‍ ഇന്‍റലിജന്‍സുമായി ചേര്‍ന്ന് സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചാര ശൃംഖലയുണ്ടാക്കി എന്നതാണ് പ്രധാനമായ ആരോപണം. രാജ്യത്തിന്‍െറ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു, ഇറാന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരമോന്നത നേതാവ് അലി ഖാംനിയുമായി കൂടിക്കാഴ്ച നടത്തി, ഖതീഫില്‍ കലാപത്തിന് ഒത്താശ ചെയ്തു, ചാരവൃത്തിക്കായി ആളുകളെ റിക്രൂട്ട് ചെയ്തു, രാജ്യത്തിന്‍െറ വിവരങ്ങള്‍ ഇമെയില്‍ വഴി നല്‍കി, രാജ്യത്തിനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു, നിരോധിത പുസ്തകങ്ങള്‍ കൈവശം വെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.