റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് ബുധനാഴ്ച റിയാദിലത്തെി. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരും റിയാദിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ വരവേറ്റു. ഒൗദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഹാമിദലി റാവു റിയാദില്‍ നിന്ന് മടങ്ങി 10 മാസം നീണ്ട ഇടവേളക്ക് ശേഷമാണ് പുതിയ അംബാസഡര്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് ഹാമിദലി റാവു റിയാദ് വിട്ടത്. അതിനുശേഷം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കൊട്ടല്‍വാറാണ് സ്ഥാനപതിയുടെ ചുമതല വഹിച്ചത്. പകരം അംബാസഡര്‍ എത്താന്‍ ഇത്രയും വൈകിയത് പ്രവാസി സമൂഹത്തിനിടയിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും പ്രതിഷേധമുയര്‍ത്തിയിരുന്നു.
1980 ബാച്ച് ഐ.പി.എസ് ഓഫീസറായ അഹ്മദ് ജാവേദ് മുംബൈ പൊലീസ് കമീഷണറായി ഈ വര്‍ഷം ജനുവരി 31ന് വിരമിക്കാനിരിക്കെ സൗദി അറേബ്യന്‍ അംബാസഡറായി നിയമിച്ചുകൊണ്ട് ഡിസംബര്‍ 12നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഉത്തരവിറങ്ങിയത്. 1956 ജനുവരി രണ്ടിന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ജനിച്ച ജാവേദ് ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്നു. പിതാവ് ഖാസി മുക്താര്‍ ഐ.എ.എസ് ഓഫീസറായിരുന്നു. ശബ്നമാണ് അഹ്മദ് ജാവേദിന്‍െറ പത്നി. അമീര്‍, സാറ എന്നിവര്‍ മക്കള്‍. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനാവുന്ന നാലാമത്തെ ഐ.പി.എസ് ഓഫീസറാണ് അഹ്മദ് ജാവേദ്. ഏകദേശം 30 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.