റിയാദ്: വിദേശത്ത് തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുന്ന ‘ഇ മൈഗ്രേറ്റ്’ സംവിധാനത്തില്‍ കാതലായ മാറ്റം. നിര്‍ബന്ധമായും അപ്ലോഡ് ചെയ്യാനുള്ള രേഖകളുടെ എണ്ണം കുറച്ചും ആ രേഖകളുടെ ഒറിജിനലുകള്‍ നേരിട്ട് ഹാജരാക്കേണ്ടതില്ളെന്നും വ്യക്തമാക്കി ഇന്ത്യന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്സ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്ത് ജോലി തേടുന്ന പത്താം ക്ളാസ് പാസാകാത്തവര്‍ക്കും നഴ്സിങ് മേഖലയിലുള്ളവര്‍ക്കും എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ‘ഇ മൈഗ്രേറ്റ്’. ഈ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന വിദേശ തൊഴില്‍ ദായകര്‍ അപ്ലോഡ് ചെയ്യേണ്ട രേഖകളുടെ കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയത്. എട്ട് രേഖകളാണ് അപ്ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ഇവയുടെ ഒറിജിനലുകള്‍ നേരിട്ട് ഹാജരാക്കേണ്ടതുമില്ല. മാറ്റം ഈ മാസം ആറ് മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ‘ഇ മൈഗ്രേറ്റ്’ നടപ്പായത്. ഇത് നടപ്പാക്കിയതിനെ തുടര്‍ന്ന് വിദേശ റിക്രൂട്ടിങ് രംഗത്ത് പ്രതിസന്ധി രൂപപ്പെട്ടതോടെയാണ് ഇളവ് അനുവദിക്കുന്നത്.
80ഓളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും 18ഓളം രേഖകള്‍ അപ്ലോഡ് ചെയ്തുമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നത്. അതിലാണ് താഴെ പറയുന്ന എട്ട് രേഖകള്‍ മതിയെന്ന ഭേദഗതി ഉണ്ടായിരിക്കുന്നത്. അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഫോറിന്‍ എംപ്ളോയര്‍ രജിസ്ഷ്രേന്‍ ലെറ്റര്‍, അതത് രാജ്യങ്ങളിലെ കോമേഴ്സ്യല്‍ ലൈസന്‍സിന്‍െറയോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറയോ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയ പകര്‍പ്പ്, വിദേശ റിക്രൂട്ട്മെന്‍റ് നടത്താന്‍ അനുമതിയുള്ള സ്ഥാപനമെന്ന നിലയില്‍ ഗവണ്‍മെന്‍റുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ, റിക്രൂട്ടിങ് നടത്തുന്നതിന് നിശ്ചിത ആളെ ചുമതലപ്പെടുത്തി കമ്പനി മാനേജ്മെന്‍റ് എടുത്ത തീരുമാനം സംബന്ധിച്ച രേഖ, റിക്രൂട്ടിങ് ചുമതലയുള്ള വ്യക്തിയുടെ ദേശീയ തിരിച്ചറിയല്‍ രേഖ, വ്യക്തിഗത തൊഴില്‍ ദാതാവാണെങ്കില്‍ അയാളുടെ ഒൗദ്യോഗിക ഒപ്പിന്‍െറ പകര്‍പ്പ്, തൊഴില്‍ ദാതാവിന്‍െറ മേല്‍വിലാസം സംബന്ധിച്ച രേഖയുടെ പകര്‍പ്പ്, വിസയുടെ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയ പകര്‍പ്പ് എന്നിവയാണ് ഇ മൈഗ്രേറ്റിന് വേണ്ടി നിര്‍ബന്ധമായും അപ്ലോഡ് ചെയ്തിരിക്കേണ്ട രേഖകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.