ജീവനൊടുക്കിയ സ്മിതയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം സംസ്കരിച്ചു

റിയാദ്: ജോലിസ്ഥലത്ത് ജീവനൊടുക്കിയ മലയാളി വീട്ടു ജോലിക്കാരി സ്മിതയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്കരിച്ചു. റിയാദില്‍ മലയാളി കുടുംബത്തോടൊപ്പം ജോലി ചെയ്തിരുന്ന ആലപ്പുഴ മാന്നാര്‍ പാവൂര്‍ക്കര സ്വദേശി മുര്‍ത്തിട്ട കണ്ണന്‍ പടവില്‍ അംബുജാക്ഷന്‍െറ ഭാര്യ സ്മിതയുടെ (34) മൃതദേഹമാണ് ശനിയാഴ്ച നാട്ടിലത്തെിച്ചത്. പുലര്‍ച്ചെ നാലിന് ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മൃതദേഹം രാവിലെ 10.30 ഓടെ സ്വദേശത്തെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ജൂലൈ 20ന് റിയാദ് മഅ്ദര്‍ ഡിസ്ട്രിക്റ്റിലെ ഫ്ളാറ്റില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് മരിച്ചത്. ആലപ്പൂഴ ചേപ്പാട് സ്വദേശി മോനിയുടെയും ഭാര്യയുടെയും ഫ്ളാറ്റിലാണ് ജോലി ചെയ്തിരുന്നത്. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ മോനിയും കിങ് ഫൈസല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഭാര്യയും തങ്ങളുടെ നാലുവയസുള്ള ആണ്‍കുട്ടിയെ നോക്കാനാണ് 10 മാസം മുമ്പ് ഹൗസ് മെയ്ഡ് വിസയില്‍ സ്മിതയെ കൊണ്ടുവന്നത്. മോനിയുടെ അമ്മയും ഫ്ളാറ്റിലുണ്ടായിരുന്നു. അമ്മയും സ്മിതയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. എല്ലാ ദിവസം അതിരാവിലെ 5.30ന് എഴുന്നേറ്റ് എല്ലാവര്‍ക്കും ചായ ഉണ്ടാക്കി കൊടുക്കുന്നത് സ്മിതയായിരുന്നു. പതിവുപോലെ ഉണര്‍ന്ന അമ്മ സമീപത്തെ കട്ടിലില്‍ സ്മിതയെ കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് സന്ദര്‍ശക മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്ളസ്ടു വിദ്യാര്‍ഥിനിയായ ആവണി, പത്താം ക്ളാസ് വിദ്യാര്‍ഥിയായ അമ്പാടി എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജ്ജാദ് ഖാനാണ് രംഗത്തുണ്ടായിരുന്നത്. സ്മിതയുടെ കുടുംബത്തിന് സ്പോണ്‍സറായ മോനി ആറ് ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായും ചെക്ക് അടുത്ത ദിവസം ഒ.ഐ.സി.സി ഭാരവാഹികളായ ഷാജി സോണ, ഇസ്മാഈല്‍ എരുമേലി എന്നിവര്‍ നാട്ടിലെ വീട്ടില്‍ എത്തിക്കുമെന്നും സജ്ജാദ് ഖാന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.