റിയാദ്/സകാക: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും ഭക്ഷണവും ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വസ്തുക്കളും വിതരണം ചെയ്തു. റിയാദ് തുമാമയിലെ മാന്‍പവര്‍ കമ്പനിയുടെ ക്യാമ്പില്‍ വിവിധ രാജ്യക്കാരായ 600ഓളം തൊഴിലാളികളാണ് ദുരിതത്തിലുള്ളത്. 200ഓളം പേര്‍ ഇന്ത്യക്കാരാണ്. കമ്പനിക്ക് കീഴില്‍ കരാറുള്ള സ്ഥാപനങ്ങളില്‍ ജോലിയില്ലാതായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവരാണ് ക്യാമ്പിലുള്ളത്. എല്ലാവരും കൂടി എത്തിയപ്പോള്‍ ക്യാമ്പില്‍ സ്ഥലമില്ലാതാവുകയും അടുക്കളയിലും താമസം തുടങ്ങുകയും ചെയ്തു. അതോടെ പാചകം ചെയ്യാന്‍ സ്ഥലമില്ലാതായി. കൈവശമുള്ള പരിമിതമായ വിഭവങ്ങള്‍ മരുഭൂമിയില്‍ അടുപ്പ് കൂട്ടി പാചകം ചെയ്താണ് ഇവര്‍ വിശപ്പകറ്റാന്‍ ശ്രമിച്ചിരുന്നത്. അഞ്ച് മുറികള്‍ വീതമുള്ള 17 ഫ്ളാറ്റുകളിലായാണ് തൊഴിലാളികള്‍ കഴിയുന്നത്. ഓരോ മുറിയിലും 12 പേര്‍ വീതം. അടുക്കളയില്‍ 17 പേരും താമസിക്കുന്നു. തൊഴിലാളികളുടെ ദയനീയാവസ്ഥ അറിഞ്ഞ് സന്നദ്ധ പ്രവര്‍ത്തകര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.
എംബസി സാമൂഹിക ക്ഷേമ വിഭാഗം മേധാവി അനില്‍ നൊട്ട്യാല്‍ ഇന്ത്യന്‍ വളണ്ടിയര്‍ സംഘത്തോടൊപ്പം വ്യാഴാഴ്ച ക്യാമ്പിലത്തെി സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുകയും തൊഴിലുടമയെ വരുത്തി പ്രതിസന്ധിയുടെ കാരണം ആരായുകയും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൗദി തൊഴില്‍ മന്ത്രാലയത്തെ വിവരം അറിയിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്‍െറ വിവിധ സംസ്ഥാന കമ്മിറ്റികളുടെയും ഗോള്‍ഡന്‍ തെലുങ്കാന വെല്‍ഫെയര്‍ അസോസിയഷന്‍െറയും ഇന്ത്യ ഫ്രട്ടേണിറ്റി ഫോറത്തിന്‍െറയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തു. എംബസി സംഘത്തിന് നല്‍കിയ ഉറപ്പ് പാലിച്ച് തൊഴിലുടമ വെള്ളിയാഴ്ച ക്യാമ്പില്‍ 150 പേര്‍ക്കുള്ള ഭക്ഷണം എത്തിച്ചതായും സാമൂഹിക പ്രവര്‍ത്തകന്‍ മുനീബ് പാഴൂര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇടപെടലുണ്ടാകും എന്ന പ്രതീക്ഷയിലാണ്. വിവിധ സ്ഥാപനങ്ങളില്‍ സെയില്‍സ്മാന്‍ തസ്തികയിലും മറ്റും ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പില്‍ തിരിച്ചത്തെിയിരിക്കുന്നത്. അബ്ദു മംഗലാപുരം, ഫൈസല്‍ ഉള്ളാള്‍, നസീര്‍ കുതിരാളി, സെയ്യിദ് മൗസം അലി, ഇസ്മാഈല്‍ ഇനോലി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. സൗദി ഓജറിന്‍െറ സകാകയിലുള്ള ക്യാമ്പില്‍ അല്‍ജൗഫ് വെല്‍ഫെയര്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഏതാനും ദിവസത്തേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. ശമ്പളമില്ലാതെ ദുരിതത്തിലായ ഇവര്‍ കമ്പനിയുടെ ഓഫീസിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മലയാളികളടക്കം 34 പേരാണുള്ളത്. ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമ വിഭാഗത്തിന്‍െറ നിര്‍ദേശാനുസരണമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടുവന്നത്. ബഷീര്‍ കാസര്‍കോട്, ബിജൂര്‍ കണിയാപുരം, അമീര്‍ കിള്ളിമംഗലം, ഹനീഫ് തൊഴുപാടം, ദിലീപ് വള്ളക്കടവ്, നജീബ് വള്ളക്കടവ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.