നികുതി വെട്ടിപ്പ് തടയാന്‍ സൗദി അന്താരാഷ്ട്ര കരാറില്‍ ഒപ്പുവെക്കും

റിയാദ്: നികുതി വെട്ടിപ്പ് തടയാന്‍ അന്താരാഷ്ട്ര ടാക്സ് കരാറില്‍ സൗദി അറേബ്യ ഒപ്പുവെക്കുമെന്ന് പ്രാദേശിക സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ അക്കൗണ്ട് ടാക്സ് നിയമം എന്ന പേരിലുള്ള സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം 2018 മുതല്‍ പ്രാബല്യത്തില്‍ വരും. ജി20 കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കെല്ലാം നിയമം നിര്‍ബന്ധമാണെന്നതിനാല്‍ ഇന്ത്യയുമായും ഇതേ കരാര്‍ നിലവില്‍ വരും.
 ഇതര രാജ്യങ്ങളുമായി ധാരണയാവുന്നതോടെ ഇന്ത്യക്കാര്‍ സ്വന്തം രാജ്യത്ത് അടക്കുന്ന നികുതി വിവരങ്ങള്‍ സൗദിക്ക് കൈമാറല്‍ നിയമം മൂലം നിര്‍ബന്ധമായിത്തീരും. ഒന്നിലധികം രാജ്യങ്ങളില്‍ സാമ്പത്തിക ഇടപാടുകളും ബിസിനസും നടത്തുന്നവര്‍ നികുതിയില്‍ നിന്ന് ഒളിച്ചോടുന്നതും വെട്ടിപ്പ് നടത്തുന്നതും തടയുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ജി20 രാജ്യങ്ങള്‍ക്ക് പുറമെ ലോകത്തെ 90 രാജ്യങ്ങള്‍ ഈ കരാറിന്‍െറ ഭാഗമാണെന്നതിനാല്‍ ഭൂരിപക്ഷം രാജ്യങ്ങളുമായും സാമ്പത്തിക വിനിമയ, ടാക്സ് വിവരങ്ങള്‍ സൗദി അറേബ്യ കൈമാറാന്‍ നിര്‍ബന്ധിതമാവും. സൗദി ഇന്‍കം ടാക്സ് ആന്‍റ് സകാത്ത് വിഭാഗം കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജ്യത്തെ ബാങ്കുകളോടും സാമ്പത്തിക സ്ഥാപനങ്ങളോടും നികുതി കരാറിനും വിനിമയ വിവരങ്ങളുടെ കൈമാറ്റത്തിനും തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സ (സാമ), സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബാങ്ക് മേധാവികളുടെ യോഗം ചേര്‍ന്നത്.
 നിയമം പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പണിപ്പുര അടുത്ത മാസങ്ങളില്‍ നടത്താനും ഉദ്ദേശ്യമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.