റൗദത്ത് ഹബ്ബാസ് പുഷ്പ ഉദ്യാനത്തിലെ കാഴ്ചകൾ
അറാർ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ ‘റൗദത്ത് ഹബ്ബാസി’ൽ പ്രകൃതിഭംഗി തുളുമ്പുന്ന വൈൽഡ് ഫ്ലവർ പാർക്ക് സന്ദർശകർക്കായി ഒരുങ്ങി. വസന്തകാലത്തിെൻറ വരവറിയിച്ച് വിരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് കാട്ടുപൂക്കളാണ് ഈ പാർക്കിനെ ഇപ്പോൾ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്.
പതിനായിരം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക്, വടക്കൻ മേഖലയിലെ സസ്യവൈവിധ്യത്തിെൻറ നേർക്കാഴ്ചയാണ്. വസന്തകാലത്ത് മാത്രം കാണപ്പെടുന്ന അപൂർവമായ പ്രാദേശിക സസ്യങ്ങളും പുഷ്പങ്ങളുമാണ് ഇവിടെയുള്ളത്. പ്രദേശത്തിെൻറ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു.
നിരവധി ഇനം സസ്യങ്ങളാണ് പാർക്കിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ദീദ്ഹാൻ (വൈൽഡ് പോപ്പി), സുഗന്ധവാഹിയായ ഖുസാമി (ലാവെൻഡർ), മനോഹരമായ അഖ്ഹവാൻ (ഡൈസി), നഫൽ (ക്ലോവർ), സൺഫ്ലവർ എന്നിവയും ഇവിടെ സമൃദ്ധമായി വളരുന്നു. മഴക്കാലത്തിന് അനുസൃതമായി വിത്തുകൾ പാകുന്നതിലൂടെ കൃത്രിമ ജലസേചനം കുറയ്ക്കാനും സസ്യങ്ങളുടെ സ്വാഭാവിക വളർച്ച ഉറപ്പാക്കാനും അധികൃതർക്ക് സാധിക്കുന്നുണ്ട്.
റൗദത്ത് ഹബ്ബാസ് മുനിസിപ്പാലിറ്റി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് ഈ പരിസ്ഥിതി പദ്ധതി നടപ്പാക്കുന്നത്. നഗരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കായി പരമ്പരാഗത രീതിയിലുള്ള ബൈത്ത് ഷാഅർ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, പൊതു ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
നോർത്തേൺ ഇൻറർനാഷനൽ ഹൈവേക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു എന്നത് ഈ പാർക്കിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനും പ്രകൃതി ആസ്വദിക്കാനും അനുയോജ്യമായ ഒരിടമാണിത്. പ്രാദേശിക സമൂഹത്തിന് പ്രകൃതിയോടുള്ള ബന്ധം ദൃഢമാക്കുന്നതിനും മേഖലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഈ പരിസ്ഥിതി സൗഹൃദ പദ്ധതി വലിയ സംഭാവനയാണ് നൽകുന്നത്. വടക്കൻ അതിർത്തിയുടെ പ്രകൃതിദത്തമായ മനോഹാരിതയുടെ അടയാളമായി റൗദത്ത് ഹബ്ബാസിലെ ഈ പുഷ്പ പാർക്ക് ഇന്ന് നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.