ജീവകാരുണ്യപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ തലത്തില്‍ പൊതുവേദി

റിയാദ്: രാജ്യത്തിനു പുറത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഒൗദ്യോഗിക, അനൗദ്യോഗിക, വ്യക്തിഗത ജീവകാരുണ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും എല്ലാം സൗദി ഗവണ്‍മെന്‍റിന്‍െറ മേല്‍നോട്ടത്തിലുള്ള ‘സൗദി ചാരിറ്റി കമീഷനു’ കീഴില്‍ ഏകോപിപ്പിക്കാനും തീരുമാനം. ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തേക്കുള്ള ചാരിറ്റി ഫണ്ടും മാനുഷികസഹായവും കിങ് സല്‍മാന്‍ സെന്‍റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്‍െറ കുടക്കീഴില്‍ കൊണ്ടുവരാനാണ് പരിപാടിയെന്ന് അഭിജ്ഞവൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ ഇഖ്തിസാദിയ്യ’ പത്രം റിപ്പോര്‍ട്ട് ചെയ്തു. 
11 വര്‍ഷം മുമ്പ്, ഹിജ്റ വര്‍ഷം 1425 ല്‍ ഉണ്ടായ രാജവിജ്ഞാപനത്തിന്‍െറ ചുവടുപിടിച്ചാണ് ഈ തീരുമാനം. സൗദി കമീഷന്‍ ഫോര്‍ എയ്ഡ് ആന്‍ഡ് ഫോറിന്‍ ചാരിറ്റി എന്ന പേരില്‍ ഒൗദ്യോഗികവേദി രൂപവത്കരിക്കാനായിരുന്നു അന്നത്തെ നിര്‍ദേശം. വിദേശരാജ്യങ്ങളിലെ സഹോദരങ്ങളെ സഹായിക്കാനും അന്യനാടുകളിലെ സൗദി ജീവകാരുണ്യപ്രവര്‍ത്തനം ദുരൂഹതകളില്‍ നിന്നു മുക്തമായിരിക്കാനുമുള്ള മാര്‍ഗം എന്ന നിലയിലാണ് ഈ രാജനിര്‍ദേശമുണ്ടായത്. 
ഇതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പരിചയ സമ്പന്നരും സല്‍കീര്‍ത്തിയുള്ളവരുമായ പൗരപ്രമുഖരെ ഉള്‍പ്പെടുത്തി രാജ്യത്തിനു പുറത്തുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ഈ കുടക്കീഴില്‍ ഒരുമിച്ചു കൂട്ടണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. 
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രത്യേകകേന്ദ്രം എന്ന നിലയിലാണ് സല്‍മാന്‍ രാജാവ് കിങ് സല്‍മാന്‍ എയ്ഡ് സെന്‍റര്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചത്. 
ഈ കേന്ദ്രം സ്ഥാപിച്ചതിന്‍െറ ഉദ്ദേശ്യം വളരെ വ്യക്തമാണെന്നും സമാധാനവും മനുഷ്യജീവിതത്തിന്‍െറ അന്തസ്സും കാംക്ഷിക്കുന്ന ഈ രാജ്യത്തിന്‍െറ മേല്‍വിലാസം വെളിപ്പെടുത്തുന്നതാണ് അതെന്നും കേന്ദ്രത്തിന്‍െറ മേല്‍നോട്ടം വഹിക്കുന്ന കൊട്ടാര ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അര്‍റബീഅ ചൂണ്ടിക്കാട്ടി. 
സൗദി അറേബ്യ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള സെന്‍ററിന്‍െറ ശ്രമം മാനവസേവക്കുള്ള ഇരുഹറം സേവകന്‍െറ അതുല്യമാതൃകയായാണ് കാണേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.