റിക്രൂട്ടിങ് നിരക്ക് കുറക്കണം -ശൂറ കൗണ്‍സില്‍

റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം 2011 മുതല്‍ നടപ്പാക്കിവരുന്ന നിതാഖാത്ത് അവലോകനം ചെയ്യണമെന്ന് ശൂറ കൗണ്‍സില്‍. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഏകവര്‍ഷ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് നിതാഖാത്തിന്‍െറ ഫലങ്ങളും കാര്യക്ഷമതയും പരിശോധിക്കണമെന്ന് ശൂറ അഭിപ്രായപ്പെട്ടത്. വീട്ടുവേലക്കാരുടേത് ഉള്‍പ്പെടെയുള്ള വിദേശ റിക്രൂട്ടിങ് നിരക്ക് കുറക്കണമെന്നും ശൂറ കൗണ്‍സിലിലെ മാനവ വിഭവശേഷി സമിതി അഭിപ്രായപ്പെട്ടു.
ശൂറ കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ശൈഖിന്‍െറ അധ്യക്ഷതയില്‍ റിയാദില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്. ശൂറയിലെ മാനവവവിഭവശേഷി സമിതി മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അന്നഖാദിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. വിദേശ റിക്രൂട്ടിങ്ങിന് വിസ അനുവദിക്കുന്നതിന്‍െറ മാനദണ്ഡം തൊഴില്‍ മന്ത്രാലയം പുനഃപരിശോധിക്കണം. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കിയ ശേഷം തൊഴില്‍ വിപണിക്ക് ആവശ്യമുള്ളതിനേക്കാള്‍ വിസ അനുവദിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഏര്‍പ്പെടുത്തിയ നിതാഖാത് എത്രത്തോളം ഫലം കണ്ടു എന്ന് അവലോകനം ചെയ്യണമെന്നും ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. നിതാഖാത്തിന്‍െറ ഹ്രസ്വകാല പദ്ധതിയനുസരിച്ച് സ്വദേശിവത്കരണം ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ തോത് ഇത്തരത്തില്‍ തുടരുമായിരുന്നില്ളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ട് ശൂറ അംഗങ്ങള്‍ പറഞ്ഞു. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ക്ക് റിക്രൂട്ടിങ് ഏജന്‍സികളെ കുറ്റപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. വേലക്കാര്‍ ഒളിച്ചോടുന്നതിന്‍െറ കൂറ്റം റിക്രൂട്ടിങ് ഏജന്‍സികളില്‍ ചുമത്തിയ കാരണത്താല്‍ നിരവധി റിക്രൂട്ടിങ് ഓഫീസുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇത് ഈ രംഗത്ത് കരിഞ്ചന്തക്ക് കാരണമാവുകയും റിക്രൂട്ടിങ് നിരക്ക് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. അതിനാല്‍ തൊഴില്‍ മന്ത്രാലയം ഇടപെട്ട് മിതമായ നിരക്കിലെ റിക്രൂട്ടിങിന് അവസരമുണ്ടാക്കണമെന്നും ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.