അറബ്, ലാറ്റിനമേരിക്കന്‍ ഉച്ചകോടി  സാമ്പത്തികസഹകരണം ശക്തിപ്പെടുത്തും

റിയാദ്: അറബ് രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള ധാരാളം വഴികള്‍ തുറന്നു കിടക്കുകയാണെന്നും ഇത് ഉപയോഗപ്പെടുത്തി ഇരുവിഭാഗം രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികസഹകരണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണമെന്നും സൗദി വാണിജ്യ, ധനകാര്യ മന്ത്രിമാര്‍. അറബ് - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നാലാമത് ഉച്ചകോടിക്കു മുന്നോടിയായി സമ്മേളിച്ച വ്യാപാരവേദികളുടെ സംയുക്തയോഗത്തിലാണ് സൗദി ധനമന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ്, വാണിജ്യമന്ത്രി ഡോ. തൗഫീഖ് റബീഅ എന്നിവര്‍ സാമ്പത്തികതല സഹകരണം വിപുലപ്പെടുത്തുന്നതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞത്. ഊര്‍ജം, നിര്‍മാണമേഖല, വിവിധയിനം ഉല്‍പാദനമേഖലകള്‍ തുടങ്ങി നിരവധി രംഗങ്ങള്‍ തുറന്നു കിടപ്പാണ്. ഇരുവിഭാഗം രാജ്യങ്ങളിലേയും സ്വകാര്യസംരംഭങ്ങള്‍ തമ്മില്‍ ഇനിയും തുറക്കാത്ത സാധ്യതകള്‍ ഒട്ടേറെയുണ്ട്. സ്വകാര്യനിക്ഷേപവും വ്യവസായ സംരംഭങ്ങളും ഈ രാജ്യങ്ങളിലെല്ലാം തഴച്ചുവളരുന്ന കാര്യം ഡോ. ഇബ്രാഹീം അല്‍അസ്സാഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള വിവിധ സാമ്പത്തികസഹകരണ സംരംഭങ്ങളില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാംസം, വിവിധയിനം വിത്തുകള്‍, ഭക്ഷ്യവിഭവങ്ങള്‍, ധാതുവിഭവങ്ങള്‍ എന്നിവ അറബ് നാടുകള്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നു ഇറക്കുമതി ചെയ്യുന്നുണ്ട്. 
വ്യവസായ, നിക്ഷേപരംഗങ്ങളിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും വികസിപ്പിച്ചും ഇരുവിഭാഗം രാജ്യങ്ങള്‍ പങ്കാളികളായി രൂപവത്കരിച്ച സംയുക്ത സാമ്പത്തികഫോറം മുന്നോട്ടുപോകുമെന്ന് വാണിജ്യമന്ത്രി ഡോ. തൗഫീഖ് റബീഅ പ്രഖ്യാപിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ അറബ്, തെക്കന്‍ അമേരിക്കന്‍ സ്ഥാനപതിമാര്‍, വിവിധ വകുപ്പ് തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 350 ഓളം പേര്‍ പങ്കെടുത്തു. 
ചൊവ്വ, ബുധന്‍ ദിനങ്ങളിലായി റിയാദില്‍ ചേരുന്ന അറബ് - ലാറ്റിനമേരിക്കന്‍ ഉച്ചകോടിയുടെ മുന്നോടിയായാണ് സംയുക്ത വാണിജ്യ ഫോറം നടന്നത്. ഇന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉച്ചകോടിയുടെ കരട് ചര്‍ച്ച ചെയ്യാനായി റിയാദില്‍ ഒത്തുചേരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.