സൂഖ് ഉക്കാള് മേളക്ക് കൊടിയിറങ്ങി

ത്വാഇഫ്: വര്‍ത്തമാന കാലത്തെയും ഭാവിയിലെയും സാമ്പത്തിക, വാണിജ്യ, സാംസ്കാരികസാധ്യതകളെ രാഷ്ട്രത്തിന്‍െറ വളര്‍ച്ചക്കും വികസനത്തിനും ഉപയോഗപ്പെടുത്താനുള്ള ദൃഢപ്രതിജ്ഞയുമായി ഒമ്പതാമത് സൂഖ് ഉക്കാള് മേളയുടെ കൊടിയിറങ്ങി. ഭൂതപാരമ്പര്യത്തിന്‍െറ ഗൃഹാതുരതകളില്‍ അഭിരമിച്ചു നില്‍ക്കാതെ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് പുതുകാലത്ത് രാജ്യത്തിന്‍െറ സാമ്പത്തിക, സാമൂഹികവളര്‍ച്ചക്കായി ഉക്കാള് മേളയെ ഉപയോഗപ്പെടുത്താനും അടുത്ത പത്താമത് മേളയോടെ വാണിജ്യ, സാംസ്കാരികതലസ്ഥാനമായി സൂഖ് ഉക്കാളിനെ മാറ്റിയെടുക്കാനുമുള്ള തീരുമാനവുമായാണ് സംഘാടകര്‍ പത്തു നാള്‍ നീണ്ട മേളയുടെ കൊടിയഴിച്ചത്.
ഈ വര്‍ഷം മേളക്കത്തെിയ കവികളും സാഹിത്യകാരന്മാരും സാംസ്കാരികനായകരും അനന്യമായ വൈജ്ഞാനിക, സാംസ്കാരികസംഭാവനകളാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയതെന്ന് ഉക്കാള് മേളയുടെ മാധ്യമവിഭാഗം മേധാവി മുഹമ്മദ് സമ്മാന്‍ പറഞ്ഞു. ഉക്കാള് മേള ഭൂതകാല വിശേഷങ്ങള്‍ കൊട്ടിപ്പാടാന്‍ മാത്രമുള്ള വേദിയല്ല, പുതിയ കാലത്തിന്‍െറ നവീന ആശയങ്ങളും സങ്കേതങ്ങളും ഈടുറ്റ ഭാവിയെ കരുപ്പിടിപ്പിക്കാനാവശ്യമായ സംഗതികളും രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറാനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവി എന്നതു തന്നെയായിരുന്നു സൂഖിലെ ഇത്തവണത്തെ മുഖ്യചര്‍ച്ചാവിഷയമെന്നും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ തന്നെയാണ് സാഹിത്യകാരന്മാരും കവികളും ബുദ്ധിജീവികളും തിങ്ങിനിറഞ്ഞ സദസ്സില്‍ ഇത്തരമൊരു ആശയം അവതരിപ്പിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. 
അടുത്ത വര്‍ഷം ഉക്കാള്മേളയുടെ ദശവാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ മുഖ്യമായ സാമ്പത്തിക, വാണിജ്യ, സാംസ്കാരികതലസ്ഥാനങ്ങളിലൊന്നായി സൂഖിനെ മാറ്റിയെടുക്കണമെന്ന് അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ നിര്‍ദേശിച്ചിരുന്നു. ഉക്കാളിലെ കവി പുരസ്കാരത്തിനു സമാനമായി മികച്ച സംരംഭകനുള്ള അവാര്‍ഡും ഇത്തവണ നിര്‍ദേശിച്ചു. മക്ക ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിയിലെ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്, സാമ്പത്തിക, ആസൂത്രണ മന്ത്രാലയം, കിങ് അബ്ദുല്‍അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (കോസ്റ്റ്) എന്നിവയുടെ സഹകരണത്തോടെ യുവ സംരംഭകത്വ പരിശീലനത്തിനും അനുഭവ കൈമാറ്റത്തിനുമുള്ള വേദിയായി സൂഖ് ഉക്കാള് മേളയെ മാറ്റാനും തീരുമാനമായിട്ടുണ്ട്. 
ഇസ്ലാം പൂര്‍വകാലത്ത് സപ്തഗീതകങ്ങളിലൂടെ പ്രശസ്തനായി പിന്നീട് ഇസ്ലാമിലേക്കു കടന്നുവരികയും 150 വര്‍ഷത്തോളം ജീവിക്കുകയും ചെയ്ത പ്രശസ്ത അറബി കവി ലബീദ് ബിന്‍ റബീഅയായിരുന്നു ഇത്തവണ മേളയുടെ മുഖ്യപ്രമേയം. ഹുസൈന്‍ ആദില്‍ ശാഹീന്‍ രചന നിര്‍വഹിച്ച് മംദൂഹ് സാലിഹ് സംവിധാനം ചെയ്ത ലബീദിന്‍െറ ജീവിതകഥ പറയുന്ന ‘നഖ്ശുന്‍ മിന്‍ ഹവാസിന്‍’ എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഇഫക്ടോടു കൂടിയ തെരുവുനാടകമായിരുന്നു മേളയിലെ ജനപ്രിയ ഇനം. 250 കലാകാരന്മാര്‍ അണിനിരന്ന നാടകം ദിനേന നിറഞ്ഞ സദസ്സിനു മുന്നില്‍ രണ്ടുനേരം അരങ്ങേറി. ലബീദ് ബിന്‍ റബീഅയുടെ കവിതകളുടെ നിരൂപണവും വിമര്‍ശവും സാഹിത്യസെഷനില്‍ നടന്നു. മേളയോടനുബന്ധിച്ച് സൂഖ് ഉക്കാള് കവി, മികച്ച യുവകവി എന്നിവരെയും കരവിരുത്, കൊത്തുപണി, ഫോട്ടോഗ്രഫി, കാലിഗ്രഫി ഇനങ്ങളിലെ വിദഗ്ധരെയും കണ്ടത്തൊനുള്ള മത്സരവും നടന്നു. വിജയികള്‍ക്ക് വന്‍ തുക സമ്മാനം നല്‍കി.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.