അൽബഹയിൽ നിന്നും പുതുതായി സൗദി ദേശീയ പൈതൃക രജിസ്റ്ററിൽ ചേർത്ത പുരാവസ്തു ചരിത്ര പ്രദേശങ്ങളിൽ ചിലത്
അൽബഹ: അൽബഹ മേഖലയിൽ 184 പുരാവസ്തു ചരിത്ര കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തിയാതായി സൗദി ഹെറിറ്റേജ് കമീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെ മേഖലയിലെ ആകെ രേഖപ്പെടുത്തിയ സൈറ്റുകളുടെ എണ്ണം 313 ആയി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ സൗദിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ശേഷിപ്പുകൾ ധാരാളമുള്ളതായി സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ സമ്പന്നമായ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ പൈതൃക ഡിജിറ്റൽ രജിസ്റ്ററിൽ പ്രദേശങ്ങൾ രേഖപ്പെടുത്തുന്നതെന്ന് അൽ ബഹയിലെ ഹെറിറ്റേജ് കമ്മീഷൻ ബ്രാഞ്ചിന്റെ ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ ഗാംദി പറഞ്ഞു.
പൈതൃകത്തിനും സംസ്കാരത്തിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടിന് സംരക്ഷണ പദ്ധതികൾ കമ്മീഷൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാസ്തുവിദ്യയുടെ ശ്രദ്ധേയമായ പാരമ്പര്യത്തിന് പേരുകേട്ട ഇടമാണ് അൽബഹ. മേൽക്കൂരകൾക്കും തൂണുകൾക്കും കല്ല്, മരം, മണൽ തുടങ്ങിയ പ്രാദേശിക പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചരിത്രപരമായ വീടുകൾ, പള്ളികൾ, കൊട്ടാരങ്ങൾ, കോട്ടകൾ എന്നിവ ഇതിൽ പ്രതിഫലിക്കുന്നു. ദേശീയ സ്വത്വത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും അവിഭാജ്യ ഘടകമായ ആചാരങ്ങൾ, കലകൾ, പാരമ്പര്യങ്ങൾ എന്നിവയുടെ ആഴത്തിൽ വേരൂന്നിയ പൈതൃകം ഈ ഘടനകൾ ഉൾക്കൊള്ളുന്നു.
അൽ ബഹയിലെ ജനങ്ങൾ രൂപപ്പെടുത്തിയ പുരാതന നാഗരികതകൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഈ പ്രദേശത്തെ പൈതൃക ഗ്രാമങ്ങൾ ജനപ്രിയ സ്ഥലങ്ങളായി മാറിയിരിക്കുന്നു.
രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തു പ്രദേശങ്ങളും ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. ചരിത്ര പഠനത്തിനും പുരാവസ്തു ഗവേഷണത്തിനും ശാസ്ത്രീയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കി സമഗ്ര വികസന പദ്ധതിയാണ് ഹെറിറ്റേജ് അതോറിറ്റി ഇപ്പോൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.