ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മലേഷ്യൻ സന്ദർശനം ഇന്നലെ തുടങ്ങി. മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ നിരവധി സഹകരണ കരാറുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രണ്ടാമത്തെ മലേഷ്യൻ സന്ദർശനമാണിത്. ‘ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അഴിമതി വിരുദ്ധ രാജ്യാന്തര അവാർഡ്’ ഇന്ന് കോലാലമ്പൂരിൽ വെച്ച് വിതരണം ചെയ്യും.
ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ അധികാരമേറ്റ മഹാതീർ മുഹമ്മദ് ഭരണകൂടത്തിെൻറ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെ മാനിച്ച് ഈ വർഷത്തെ അവാർഡ് വിതരണം മലേഷ്യയിലാക്കാൻ ഖത്തർ തീരുമാനിക്കുകയായിരുന്നു. അക്കാദമിക് റിസർച്ച്–വിദ്യാഭ്യാസം, അഴിമതി നിർമാർജന പോരാട്ടത്തിൽ യുവാക്കളുടെ പങ്ക്, അഴിമതി വിരുദ്ധ പോരാട്ടത്തിന് ആധുനിക സംവിധാനം എന്നീ മേഖലകളിലെ പ്രശസ്ത സേവനങ്ങൾ മാനിച്ച് തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കാണ് അവാർഡ് നൽകുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പുറമെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, ഖത്തറിലെയും മലേഷ്യയിലെയും ഉന്നതർ, ഐക്യരാഷ്ട്രസഭ പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ അവാർഡ് ദാന ചടങ്ങളിൽ സംബന്ധിക്കുമെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2016ൽ വിയന്നയിലും 2017 ജനീവയിലും വെച്ചാണ് ശൈഖ് തമീം അവാർഡ് വിതരണം ചെയ്തത്. അമീറിെൻറ മലേഷ്യൻ സന്ദർശനം ഇരു രാജ്യങ്ങൾക്കിടയിൽ ബന്ധം ദൃഢമാക്കാൻ ഏറെ സഹായിക്കുമെന്ന് ഖത്തറിലെ മലേഷ്യൻ അംബാസഡർ അഹ്മദ് ഫാദിൽ ശംസുദ്ധീൻ അഭിപ്രായപ്പെട്ടു. മൂന്നാമത് ശൈഖ് തമീം അവാർഡ് വിതരണത്തിന് മലേഷ്യയെ തെരഞ്ഞെടുത്തതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.