ഊർജ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തറും ജർമനിയുംദോഹ: ഊർജ മേഖലയിൽ കൂടുതൽ സഹകരണം വ്യക്തമാക്കി ഖത്തറും ജർമനിയും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ശെരീദ അൽ കഅ്ബിയും ജർമൻ സാമ്പത്തിക, കാലാവസ്ഥ മന്ത്രി ഡോ. റോബർട്ട് ഹാബെക്കുമാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തറും ജർമനിയും തുടരുന്ന ചർച്ചകളുടെയും സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. പ്രകൃതി വാതക (എൽ.എൻ.ജി) വ്യാപാരബന്ധത്തിലൂടെ ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന പുതിയ ഊർജ പങ്കാളിത്തത്തിനും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പുതിയ നടപടികൾക്കും കരാർ വഴിയൊരുക്കും.
ഖത്തറിൽനിന്നും എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നതോടെ ജർമനിയുടെ ഊർജ വിതരണ മേഖലയിലെ വൈവിധ്യവത്കരണം കൂടുതൽ ശക്തിപ്പെടുത്താനും കരാർ സഹായിക്കും. ഊർജവിഭവങ്ങളുടെ പരിവർത്തനം, പുതുക്കാൻ കഴിയുന്ന ഊർജ വിഭവങ്ങൾ, ഊർജ കാര്യക്ഷമത തുടങ്ങി വ്യത്യസ്ത മേഖലകളിൽ വൈജ്ഞാനിക കൈമാറ്റത്തിനും കരാർ പ്രയോജനപ്പെടും. എണ്ണക്കുവേണ്ടി റഷ്യയെ ആശ്രയിക്കുന്നത് കുറക്കുന്നതിന്റെ ഭാഗമായാണ് ഖത്തറുമായുള്ള പുതിയ കരാർ. ഖത്തറുമായി ദീർഘകാല ഊർജ പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് ജർമനി നേരത്തേതന്നെ ശ്രമം ആരംഭിച്ചിരുന്നു. ജർമൻ ധനകാര്യമന്ത്രി റോബർട്ട് ഹാബെക്കിന്റെ ദോഹ സന്ദർശനത്തിനിടെ ഇതുമായി ബന്ധപ്പെട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.ഖത്തറും ജർമനിയും തമ്മിലുള്ള കരാറോടെ ഊർജമേഖലയിൽ അന്തർ സർക്കാർ തലത്തിലെ ഉന്നതതല ചർച്ചകളും ബലപ്പെടും. ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം പൊതു,
സ്വകാര്യ മേഖലകളിൽനിന്നുള്ള പുതിയ ഓഹരിയുടമകൾക്കിടയിലും പുതിയ സഹകരണം രൂപപ്പെടാൻ കരാർ പുതിയ വഴി തെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.