ദോഹ: അൽമെഷാഫിലെ പേൾ മോഡേൺ സ്കൂളിെൻറ പുതിയ കാമ്പസ് കെട്ടിടം സജ്ജമായതായി ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആധുനികസൗകര്യങ്ങളോടെയുള്ള പുതിയ സ്കൂൾ പേൾ സ്കൂളിെൻറ മൂന്നാമത്തെ കാമ്പസാണെന്ന് പ്രസിഡൻറ് സാം മാത്യു, ഡയറക്ടർമാരായ ഡോ. മുഹമ്മദ് അൽതാഫ്, അഷ്റഫ് മടത്തിൽ, സി. മുഹമ്മദ് നിസാർ എന്നിവർ പറഞ്ഞു.2021-22 അധ്യയനവർഷത്തേക്ക് ക്ലാസുകൾ ആരംഭിക്കാൻ കാമ്പസ് സജ്ജമാണ്.
കെ.ജി മുതൽ പതിനൊന്നാം ക്ലാസ് വരെ നാനൂറിലധികം കുട്ടികൾക്ക് നിലവിൽ പ്രവേശനം നൽകിക്കഴിഞ്ഞു. രണ്ടായിരത്തിലധികം കുട്ടികൾക്ക് പ്രവേശനം നൽകാനുള്ള ശേഷി പുതിയ കാമ്പസിനുണ്ട്. നിലവിലുള്ള ഫീസ് ഘടന തന്നെയായിരിക്കും പുതിയ കാമ്പസിലും.2013ൽ തുമാമയിലാണ് ആദ്യകാമ്പസ് തുറക്കുന്നത്. പിന്നീട് വെസ്റ്റ്ബേയിലും സ്കൂൾ തുറന്നു. അൽ വക്റ മെഷാഫിലെ ഉംബഷറിലാണ് പുതിയ കാമ്പസ് തുറന്നിരിക്കുന്നത്.
2019 ജൂൺ 26നാണ് അന്നത്തെ കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തറക്കല്ലിട്ടത്. 23,000 സ്ക്വയർ മീറ്ററിലാണ് പുതിയ കെട്ടിടം. എല്ലാ സൗകര്യങ്ങളുമുള്ള 90 ക്ലാസ്മുറികളാണുള്ളത്. ഇതിൽ 16 എണ്ണം കിൻറർഗാർട്ടൻ വിഭാഗത്തിനായി പ്രത്യേകം തയാറാക്കിയതാണ്. 40 റൂമുകൾ ആർട്ട്, മ്യൂസിക്, നൃത്തം, സാങ്കേതിക പരിശീലനം എന്നിവക്കായുള്ളതാണ്. സ്മാർട്ട് വൈറ്റ് ബോർഡുകളടക്കം മൾട്ടിമീഡിയ സൗകര്യങ്ങളോടെയുള്ളതാണ് ക്ലാസ്റൂമുകളെല്ലാം.
കെമിസ്ട്രി, ബയോളജി, ഫിസിക്സ്, മാത്സ്, കമ്പ്യൂട്ടർ സയൻസ്, ലാംഗ്വേജ് ലാബുകൾ ആധുനികസജ്ജീകരണങ്ങൾ ഉള്ളവയാണ്. വൻ പുസ്തകശേഖരമുള്ള രണ്ട് ലൈബ്രറി ഹാളുകളുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന ഓഡിറ്റോറിയവുമുണ്ട്.
ഫിറ്റ്നസ് ക്ലബ്, ഇൻഡോർ സ്വിമ്മിങ് പൂൾ, ബാഡ്മിൻറൺ കോർട്ട്, ടെന്നീസ് കോർട്ട്, ബാസ്കറ്റ്ബാൾ കോർട്ട്, ഫുട്ബാൾ ഗ്രൗണ്ട് എന്നിവയുമുണ്ട്. അധ്യാപക പരിശീലനത്തിനായി റിസോഴ്സ് സെൻററും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.