ദോഹ: സമഗ്ര നഗരവികസന പദ്ധതികളുടെ രൂപരേഖ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ വികസന പദ്ധതികൾ മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നതെന്നും ദേശീയ വികസന പദ്ധതിയായ വിഷൻ 2030െൻറ യഥാർത്ഥ ചിത്രമാണ് പുതിയ നഗര വികസന പദ്ധതിയെന്നും ചടങ്ങിൽ സംസാരിച്ച മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് പിൻബലമേകുന്നതാണ് പദ്ധതിയെന്നും വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ദീർഘകാലമായി നടത്തിക്കൊണ്ടിരുന്ന കൂടിയാലോചനകൾക്ക് ശേഷമാണ് പദ്ധതി പുറത്തുവിട്ടിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവിതനിലവാരം ഉയർത്തുന്നത് ഉറപ്പുവരുത്താൻ പദ്ധതിയിലൂടെ സാധിക്കും. ദേശീയ ജനതയുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കടുത്ത വെല്ലുവിളികൾ തരണം ചെയ്ത് വളരെ വേഗത്തിലുള്ള നഗര വളർച്ചയാണ് ഖത്തറിൽ കാണാൻ സാധിക്കുകയെന്നും അൽ റുമൈഹി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക, മാനവ വിഭവശേഷി തുടങ്ങി സർവതോന്മുഖമായ വികസനം സാധ്യമാക്കും വിധമാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ഭൂമികൾ വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ കൂടി ഇതോടൊപ്പം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. സുതാര്യതയെന്ന തത്വത്തിലൂന്നിയുള്ള ഈ പദ്ധതിയിലൂടെ ഭൂവുടമസ്ഥർക്ക് തങ്ങളുടെ ഭൂമിയുടെ ഉപയോഗങ്ങളും അതിനാവശ്യമായ വസ്തുതകളും ഒാൺലൈൻ വഴി അറിയാൻ സാധിക്കുമെന്നും ചടങ്ങിൽ സംസാരിക്കവേ മന്ത്രി വിശദീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ വ്യാവസായിക, സാമ്പത്തിക, ലോജിസ്റ്റിക് മേഖലകൾക്കും കൂടാതെ ഹോൾസെയിൽ മാർക്കറ്റുകൾ, കാർഷിക കോംപ്ലക്സുകൾ, കാലി വിപണികൾ, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ, തൊഴിലാളികൾക്കുള്ള താമസസ്ഥലങ്ങൾ തുടങ്ങിയവക്കും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.