ദോഹ: തൊഴിലാളികളോടുള്ള ഖത്തറിെൻറ സമീപനത്തിലും പ്രതിബദ്ധതയിലും അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ പ്രശംസ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഖത്തറെടുത്ത നിലപാടുകളും ഈ മേഖലയിലെ നേട്ടങ്ങളുമാണ് ഖത്തറിനെ ഇതിന് അർഹമാക്കിയത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയും ബിൽഡിംഗ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണലുമാണ് ഖത്തറിനെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. തൊഴിൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ ഖത്തർ വലിയ ചുവടുവെപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് ഇരു സംഘടനകളും വ്യക്തമാക്കി.
ദോഹയിൽ നടക്കുന്ന രണ്ടാമത് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കോൺഫറൻസിെൻറ ഉദ്ഘാടന ചടങ്ങിലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനകൾ ഖത്തറിനെ പുകഴ്്ത്തിയത്. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തർ മാതൃകയാണെന്നും ഐ എൽ ഒയും ബി ഡബ്ല്യൂ ഐയും വ്യക്തമാക്കി. ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴിലാളി സൗഹൃദ പരിസ്ഥിതിയാണ് ഖത്തർ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വലിയ പരിശ്രമങ്ങൾ ഖത്തറിെൻറ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും ഐ എൽ ഒ ഓപറേഷൻ ആൻഡ് പാർട്ട്ണർഷിപ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൂസ ഔമാറോ വ്യക്തമാക്കി.
ഖത്തറും അന്താരാഷ്ട്ര തൊഴിൽ സംഘടനയും തമ്മിൽ ഒപ്പുവെച്ച സംയുക്ത സാങ്കേതിക സഹകരണ പരിപാടി വലിയൊരു ചുവടുവെപ്പാണെന്നും പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനികൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഇത് ഉറപ്പ് വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ പ്രതിനിധി ഓഫീസ് ദോഹയിൽ തുറന്നു പ്രവർത്തനമാരംഭിച്ചത് ഖത്തറും തൊഴിലാളി സംഘടനയും തമ്മിലുള്ള ബന്ധത്തിെൻറ ആഴമാണ് വ്യക്തമാക്കുന്നതെന്നും ഔമാറോ വ്യക്തമാക്കി.
തൊഴിലാളികളുമായി ബന്ധപ്പെട്ട മേഖലയിൽ ഖത്തർ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഏറെ പ്രശംസയർഹിക്കുന്നുവെന്ന് ബിൽഡിംഗ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണൽ സെക്രട്ടറി ജനറൽ അംബിത് യൂസെൻ പറഞ്ഞു. ഭാവിയിൽ കൂടുതൽ നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സഹകരണം ശക്തമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഖത്തർ കൂടുതൽ പരിഗണനയും മുൻഗണനയും നൽകുന്നുണ്ടെന്നും യുസൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.