ദോഹ: രാജ്യത്ത് വനിതകൾക്കു മാത്രമായുള്ള ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ച് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. ഖുർആൻ പഠനത്തിനും ഇസ്ലാമിക പ്രബോധനത്തിനുമായി സമർപ്പിക്കുന്ന സ്ഥാപനമായ മൗസ ബിൻത് മുഹമ്മദ് ഖുർആൻ ആൻഡ് ദഅ്വാ സെന്ററിന് അൽ വഅ്ബിൽ ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ അൽ ഗാനിം തറക്കല്ലിട്ടു. 750 വിദ്യാർഥിനികളെ ഉൾക്കൊള്ളാൻ വിധത്തിലാണ് കേന്ദ്രം നിർമിക്കുന്നത്. 400 പേരെ ഉൾക്കൊള്ളുന്ന വലിയ തിയറ്ററും സമാന ശേഷിയുള്ള വിവിധോദ്ദേശ്യ ഹാളും ഉള്ള കേന്ദ്രം വൈവിധ്യമാർന്ന പരിപാടികളുടെയും ഒത്തുചേരലുകളുടെയും കേന്ദ്രമായി മാറും.
50 ക്ലാസ് മുറികൾ, 200 വനിതാ ജീവനക്കാർക്കായി 42 അഡ്മിൻ ഓഫിസുകൾ, സ്പോർട്സ് ക്ലബ് എന്നിവർക്ക് പുറമേ വിശാലമായ പാർക്കിങ്ങും കേന്ദ്രത്തിൽ നിർമിക്കുന്നുണ്ട്. 24,800 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പദ്ധതി രാജ്യത്തിനകത്ത് ഖുർആൻ വിദ്യാഭ്യാസത്തിനും പ്രബോധനത്തിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഫലമായാണ് രൂപം കൊള്ളുന്നത്. സിദർ പുഷ്പത്തിന്റെ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്രത്തിന്റെ കെട്ടിടമാതൃക തയാറാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളുടെ സാംസ്കാരിക ചിഹ്നമായിരിക്കും വിദ്യാഭ്യാസ കേന്ദ്രമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.