ഇങ്ങനെയും ഒരു പള്ളിയോ? അടിമുടി സ്മാർട്ട് ! ഖത്തറിലെ ആദ്യ സ്മാർട്ട് മസ്ജിദ് മുഐതറിൽ തുറന്നു

ദോഹ: ഖത്തറിലെ ആദ്യത്തെ സ്മാർട്ട് മസ്ജിദായ ‘ഖൈസ് ബിൻ സാദ് ബിൻ ഉബാദ’ മുഐതറിൽ തുറന്നു. ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ആധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച് ഈ ചരിത്രപരമായ പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്മാർട്ട് വൈദ്യുതി-ജല നിയന്ത്രണ സംവിധാനങ്ങളും സ്മാർട്ട് സെൻസർ സൗണ്ട് സിസ്റ്റവും പുനരുപയോഗ ഊർജപദ്ധതിയുമൊക്കെയായാണ് ഈ മോഡേൺ സ്മാർട്ട് പള്ളി വിശ്വാസികൾക്കായി തുറന്നു നൽകിയത്.

രാജ്യത്തെ പുതിയ ജനവാസ മേഖലകളിൽ നഗരവികസനത്തിന് അനുസരിച്ച് ആരാധനാലയങ്ങൾ നിർമിക്കുന്നതിനും, സമുഹത്തെ ശാക്തീകരിക്കുന്നതിൽ പള്ളികളുടെ മതപരവും സാമുഹികവുമായ പങ്ക് ഊട്ടിയുറപ്പിക്കുന്നതിനുമായി നൂതന സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് മസ്ജിദ് യാഥാർഥ്യമാക്കിയത്.

 

സ്മാർട്ട് വൈദ്യുതി-ജല നിയന്ത്രണ സംവിധാനങ്ങളാണ് പള്ളിയിൽ ഒരുക്കിയിട്ടുള്ളത്. പള്ളിക്ക് മുകളിൽ സ്ഥാപിച്ച സൗരോർജ പാനലുകൾ പള്ളിയിലെ എയർ കണ്ടീഷനറുകളും ലൈറ്റിങ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഊർജം ഉൽപാദിപ്പിക്കും. പള്ളിയിൽ വുദു ചെയ്യാനായി ഉപയോഗിക്കുന്ന വെള്ളം പ്രത്യേക പ്ലാന്റ് വഴി ശുദ്ധീകരിച്ച് ടോയ്‌ലറ്റുകളിലും പള്ളിക്ക് ചുറ്റുമുള്ള തോട്ടത്തിൽ ചെടികൾ നനക്കാനുമായി പുനരുപയോഗിക്കുന്ന ‘വാട്ടർ റീസൈക്ലിങ്’ സംവിധാനവും ഇവിടെയുണ്ട്.

ഇത് സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനൊപ്പം പള്ളിക്ക് ചുറ്റും ഹരിത ഇടങ്ങൾ സൃഷ്ടിക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും സഹായിക്കുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ച് നിർമ്മിച്ച ഈ സ്മാർട്ട് പദ്ധതി മന്ത്രാലയത്തിന്റെ നിർമ്മാണ മികവിന്റെ തെളിവാണെന്ന് ദഅ്‌വ-മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി വ്യക്തമാക്കി.

 

വരും ഘട്ടങ്ങളിൽ രാജ്യവ്യാപകമായി കൂടുതൽ സ്മാർട്ട് പള്ളികൾ നിർമ്മിക്കാൻ മന്ത്രാലയത്തിന് പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ ഫ്ലാഗ്ഷിപ്പ് പ്രോജക്റ്റ് സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മുൻഗണന നൽകുന്ന 'ഖത്തർ നാഷണൽ വിഷൻ 2030' ന്റെ ലക്ഷ്യങ്ങളുടെ കൂടി ഭാഗമാണ്.

Tags:    
News Summary - Qatars First Smart Mosque Opens in Muaither

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.