ദോഹ: കഴിഞ്ഞ നാലര മാസത്തോളമായി ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ തുടരുന്ന ഉപരോധം അംഗീകരിക്കാൻ ആകില്ലെന്ന് ഖത്തർ. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റിക്സ് ടില്ലേഴ്സണുമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങളെ നോക്കുകുത്തിയാക്കി തുടരുന്ന ഉപരോധം ഉടൻ പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിൽ ഇക്കാര്യം വിലയിരുത്തിയ കാര്യം വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു. ഏത് തരത്തിലുള്ള ചർച്ചകൾക്കും തങ്ങൾ ഒരുക്കമാണ്. രാജ്യത്തിെൻറ പരമാധികാരത്തിൽ ഉറച്ച് നിന്ന് വേണം ചർച്ച നടത്താനെന്നും അദ്ദേഹം ഓർമപ്പെടുത്തി. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ്, പ്രതിസന്ധി പരിഹരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ പ്രകീർത്തിച്ച വിദേശകാര്യ മന്ത്രി ഗൾഫ് സഹകരണ കൗൺസിൽ നിലനിൽക്കേണ്ടതിെൻറ ആവശ്യകത കുവൈത്തിനറിയാമെന്നും വ്യക്തമാക്കി. അയൽ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന കുടുംബ ബന്ധങ്ങളാണ് ഉപരോധത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
സൗദി അറേബ്യയുടെ ഉന്നത നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം ദോഹയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സന്ദർശനത്തിൽ തൃപ്തികരമായതൊന്നും ഉണ്ടായില്ലെന്ന് വിശദീകരിച്ചു. എന്നാൽ ഖത്തറിെൻറ നിലപാട് വ്യക്തവും ബുദ്ധിപരവുമാണെന്ന് ടില്ലേഴ്സൺ അഭിപ്രായപ്പെട്ടു. ജി.സി.സി സംവിധാനം തകരാതിരിക്കാൻ അംഗ രാജ്യങ്ങൾ പരിശ്രമിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളും സംയമനം പാലിച്ചെങ്കിൽ മാത്രമേ ചർച്ചയിലേക്ക് എല്ലാവെരയെും കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രത്യാശ തന്നെയാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ കോർണിഷ് പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി മേഖലയിലെ വിഷയങ്ങൾ ടില്ലേഴ്സൺ ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.