ദോഹ: ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ശരത്കാലം മുതൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികളുമായി ഖത്തർ. മുശൈരിബ് ഡൗൺടൗണിൽ നടന്ന ഖത്തർ ക്രിയേറ്റ്സ് പ്രസ് ലോഞ്ചിൽ ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖത്തറിലെ സാംസ്കാരിക വൈവിധ്യത്തെ രൂപപ്പെടുത്തുകയും ഉയർത്തിക്കൊണ്ടുവരുകയും ആഘോഷിക്കുകയും ചെയ്യുന്നതായിരിക്കും ഖത്തർ ക്രിയേറ്റ്സ്. ഇതിലൂടെ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും രാജ്യത്തെ നിരവധി സാംസ്കാരിക, വിനോദ, കലാപരിപാടികളിൽ ഭാഗമാവാനും ആസ്വദിക്കാനുമുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ശൈഖ അൽ മയാസ ആൽഥാനി കൂട്ടിച്ചേർത്തു.
നവംബറിൽ ലോകകപ്പിനായി ഖത്തർ വേദിയൊരുക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾക്കായിരിക്കും ഖത്തർ ക്രിയേറ്റ്സ് തയാറാക്കുകയെന്നും സാംസ്കാരിക തലസ്ഥാനമെന്ന നിലയിൽ മേഖല, അന്തർദേശീയ തലങ്ങളിൽ ഖത്തറിന്‍റെ പ്രശസ്തി ഉയർത്തുന്നതായിരിക്കും പരിപാടികളെന്നും ശൈഖ അൽ മയാസ വിശദീകരിച്ചു.
കല, സാംസ്കാരിക, പൈതൃക പ്രവർത്തനങ്ങളിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ജനങ്ങളുടെ സർഗാത്മകതയെ വളർത്തിക്കൊണ്ടുവരുന്നതിൽ ഏറെ പ്രോത്സാഹനം നൽകുന്നവരാണ്. സാംസ്കാരിക കലാ പ്രവർത്തനങ്ങളിൽ ലോകത്തെ ആശ്ചര്യപ്പെടുത്താൻ ഖത്തർ ജനതക്കാവുമെന്നും ശൈഖ അൽ മയാസ സൂചിപ്പിച്ചു.
അഞ്ച് മ്യൂസിയം, അഞ്ച് ക്രിയേറ്റിവ് ഹബുകൾ എന്നിവിടങ്ങളിൽ 17 എക്സിബിഷനുകൾ, സെലിബ്രിറ്റികൾ പങ്കെടുക്കുന്ന 10 ഇവൻറുകൾ, മൂന്ന് ലൈവ് ഫെസ്റ്റിവൽ, 15 ഖത്തർ ക്രിയേറ്റ്സ് ലോഞ്ചുകൾ, രാജ്യത്തുടനീളം 80ലധികം ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിവയാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തരി കലാകാരിയായ ഷൗഖ് അൽ മനായുടെ ഇഗൽ പബ്ലിക്ക് ആർട്ട് ഇൻസ്റ്റലേഷൻ ഈയിടെയാണ് ലുസൈൽ മറീനയിൽ പ്രകാശനം ചെയ്തത്.
ഖത്തറിന്‍റെ ചരിത്രത്തിനും പാരമ്പര്യത്തിനും ആദര സൂചകമായാണ് ഇഗൽ സ്ഥാപിച്ചിരിക്കുന്നത്. ഖത്തരികളുടെ പാരമ്പര്യ വസ്ത്രത്തിന്‍റെ ഭാഗമായ തലപ്പാവിന് മുകളിലുള്ള കറുത്ത വൃത്തമാണ് ഇഗൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.