ശൈഖ് അബ്ദുല്ല സഈദ് ആൽഥാനി
ദോഹ: ലോകത്തിലെ സെൻട്രൽ ബാങ്കുകളെല്ലാം ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി.
കോവിഡ് പ്രതിസന്ധി അനിശ്ചിതമായി നീളുന്നതാണ് സെൻട്രൽ ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ലണ്ടനിലെ കിങ്സ് ബിസിനസ് സ്കൂളിൽ ഖത്തർ സെൻറർ ഫോർ ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകർച്ചയെ മാത്രമല്ല ബാങ്കുകൾക്ക് അഭിമുഖീകരിക്കാനുള്ളത്. പുതിയ സാങ്കേതിക സംവിധാനങ്ങളുടെ വളർച്ചയും സാമൂഹിക പ്രത്യാശകൾ മാറിമറിഞ്ഞതും ബാങ്കുകൾ നേരിടുന്ന വെല്ലുവിളിയാണെന്നും സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ആൽഥാനി വ്യക്തമാക്കി.
കോവിഡ് മഹാമാരി ഒരുവർഷം പിന്നിടുമ്പോൾ ആഗോള സാമ്പത്തികരംഗം വീണ്ടും ഇടിയുകയാണ്. ഈ വർഷം തുടക്കത്തിലുണ്ടായിരുന്ന സാമ്പത്തിക വളർച്ച ആശാവഹമായിരുന്നു. എന്നാൽ വീണ്ടും തകർച്ചയിലേക്കാണ് പോക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നാണയനിധി (ഇൻറർനാഷനൽ മോണിറ്ററി ഫണ്ട് ഐ.എം.എഫ്) റിപ്പോർട്ട് പ്രകാരം നടപ്പുവർഷം ആറു ശതമാനം വളർച്ചയാണ് സാമ്പത്തികരംഗത്ത് ആഗോളതലത്തിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ വാക്സിനേഷൻ ആരംഭിച്ചതു മുതൽ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുന്ന സാഹചര്യം പ്രതീക്ഷിക്കപ്പെട്ടെങ്കിലും കോവിഡിെൻറ രണ്ടാം വരവ് വിനയായി.അതേസമയം, ജി.സി.സി രാജ്യങ്ങളിൽ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണെന്ന് ഐ.എം.എഫ് പറയുന്നുണ്ട്. കോവിഡ് മഹാമാരി കാരണം ആഗോള തലത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സാമ്പത്തിക മുന്നേറ്റത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.
ഖത്തറിൻെറ സമ്പദ്വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് വരാനിടയുണ്ട്. എന്നാൽ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.ഖത്തർ സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് ഉണ്ടാകാനിടയുണ്ട്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഇത് 4.3 ശതമാനമായിരുന്നു. ബഹ്റൈൻ സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നും ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വളർച്ച 4.4 ശതമാനം മുരടിപ്പിക്കാൻ ഇതിടയാക്കും. കോവിഡ് കാരണം വളർന്നുവരുന്ന നിരവധി വിപണികൾക്കാണ് ക്ഷീണം സംഭവിച്ചത്. കോവിഡ് പ്രതിസന്ധിയും എണ്ണ വിലയിലെ വലിയ ഇടിവുമാണ് സമ്പന്നമായ ഗൾഫ് സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമായത്.
ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ അടുത്ത വർഷത്തോടെ സാമ്പത്തിക വളർച്ചയിലേക്ക് തിരികെയെത്തും. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട പൂർവ പ്രവചനങ്ങൾ അന്താരാഷ്ട്ര നാണയനിധി പരിഷ്കരിക്കുകയും ചെയ്തു. 85 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ച പൂജ്യം ശതമാനമായിരിക്കും.
ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെയും സാമ്പത്തിക, ധനകാര്യ വ്യവസ്ഥകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
സാമ്പത്തിക മേഖലയിൽ നിന്നുള്ള വിദഗ്ധർ, പോളിസി നിർമാതാക്കൾ, രാഷ്ട്രീയ നേതൃത്വങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയും ചർച്ചകളിലൂടെയും സാമ്പത്തികമേഖല മെച്ചപ്പെടുത്താനുള്ള വഴികൾ ആരായുന്നതിനുള്ള സമയമാണിതെന്നും ശൈഖ് അബ്ദുല്ല സഈദ് ആൽഥാനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.