ജീവനക്കാരുടെ സമരം മൂലം എയർ ഇന്ത്യ സർവിസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ഖത്തർ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സർവിസുകൾ മുടങ്ങിയത് വഴി ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്.
ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാത്തത് മുതൽ ജോലി നഷ്ടം വരെ സംഭവിച്ച യാത്രക്കാരുണ്ട്. വലിയ രൂപത്തിൽ പ്രയാസമുണ്ടാക്കിയ പ്രവാസികൾക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്മെന്റും തയാറാകണം. അവശ്യസേവന രംഗത്തുള്ള ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാൻ ആകില്ല.
ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെൻറ് തയാറാകണം. യാത്രക്കാരെ പിഴിയുംവിധം യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിച്ചില്ല എന്നത് അത്ഭുതമാണ്. ജീവനക്കാരുടെ അവകാശ നിഷേധങ്ങൾ, യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നൽ സമരങ്ങൾ, ഉയർന്ന യാത്ര നിരക്ക് തുടങ്ങിയ ഈ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാൻ, മജീദ് അലി, നജില നജീബ്, റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ താസീൻ അമീൻ, അഹ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.