ദോഹ: ഇപ്രാവശ്യത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ഖത്തറിൽ നിന്ന് 100ലേറെ പ്രതിനിധികൾ പങ്കെടുക്കും. ജനുവരി 21 മുതൽ 23 വരെ ഉത്തർ പ്രദേശിലെ വാരാണസി ലാൽപൂരിലെ ദീൻദയാൽ ഹസ്തകല സങ്കുലിലാണ് സമ്മേളനം നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രതിനിധികളുടെ യോഗം ഇന്ത്യൻ അംബാസഡർ പി. കുമരെൻറ അധ്യക്ഷതയിൽ നടന്നു. പ്രവാസികൾക്ക് കേന്ദ്ര സർക്കാരുമായി നേരിട്ട് ഇടപെടാനുള്ള അവസരമാണ് സമ്മേളനം. ഇന്ത്യയുടെ വളർച്ചക്ക് സഹായിച്ച പ്രവാസികളെ സമ്മേളനത്തിൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകി ആദരിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യും. ‘പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രവാസികളുടെ പങ്ക്’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിെൻറ പ്രമേയം. സമ്മേളന പ്രതിനിധികൾക്ക് 24ന് പ്രയാഗ്രാജിൽ കുംഭമേളയും, 26ന് ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡും കാണാനുള്ള അവസരവുമൊരുക്കും.
ഇന്ത്യൻ എംബസിക്ക് കീഴിൽ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഐസിസി പ്രസിഡൻറ് മിലൻ അരുൺ, ഐബിപിസി പ്രസിഡൻറ് കെ.എം. വർഗീസ്, ഐസിബിഎഫ് പ്രസിഡൻറ് ഡേവിസ് എടുക്കുളത്തൂർ, ഐഎസി പ്രസിഡൻറ് നിലാങ്ഷു ഡേ എന്നിവരുൾപ്പെട്ടതാണ് സമിതി.
ഐസിസി മുൻ വൈസ് പ്രസിഡൻറ് സീനു പിള്ളയാണ് കോ ഓർഡിനേറ്റർ. 2017ൽ ബെംഗളൂരുവിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ഖത്തറിൽ നിന്ന് 155 പ്രതിനിധികളാണ് പങ്കെടുത്തത്. 2003 മുതലാണു എല്ലാ വർഷവും ജനുവരി 9നു പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.