ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റിലെ മാര്‍ച്ച് പാസ്റ്റ് മല്‍സരം കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ വര്‍ണ മനോഹാരിത വിളിച്ചറിയിച്ചു. തൃശൂരിന്റെ പുലികളിയും ചെണ്ടമേളവും മലബാറിന്റെ കോല്‍ക്കളിയും ബാന്റ് മേളവും കടത്തനാടിന്റെ കളരിപ്പയറ്റും വടിപ്പയറ്റും അണി നിരന്ന മാര്‍ച്ച് പാസ്റ്റ് അല്‍അറബ് സ്റ്റേഡിയത്തിന്റെ പച്ചപ്പിന് നിറച്ചാര്‍ത്തായി. മുത്തുക്കുടകളും വര്‍ണക്കുടകളും പിടിച്ച കുരുന്നുകളും പരമ്പരാഗത അറബ് വേഷമണിഞ്ഞ യുവാക്കളും മാര്‍ച്ച് പാസ്റ്റിന് വൈവിധ്യമേകി. ഡല്‍ഹി ടീമായിരുന്നു ഏറ്റവും മുന്‍നിരയില്‍ തുടര്‍ന്ന് വിവിധ ജില്ലാ ടീമുകളും കര്‍ണാടക, തമിഴ്നാട് ടീമുകളും അണിനിരന്നു. നിരവധി വനിതകള്‍ ഉള്‍പ്പെടെ കാഴ്ചക്കാരായെത്തി. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അസീസ് സുബ്ഹാന്‍ സല്യൂട്ട് സ്വീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഈദ് കൊമ്മച്ചി, സ്പോര്‍ട്സ് മീറ്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ ബഷീര്‍ കടിയങ്ങാട് സംബന്ധിച്ചു.
മാര്‍ച്ച് പാസ്റ്റ് മല്‍സരത്തില്‍ തൃശൂര്‍ ജില്ലാ ടീം ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ ടീം രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലാ ടീം മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.