ദോഹ: ഒടുവില്‍ ലഖ്വിയ പരിശീലകന്‍ കരീം ബെല്‍മാദിയും കുട്ടികളും ചിരിച്ചു. അമീര്‍ കപ്പ് ഫുട്ബാളില്‍ ആദ്യമായി കലാശപ്പോരാട്ടത്തിലേക്ക് എത്തിയ ലഖ്വിയ ഉജ്വലമായി പോരാടി അല്‍ സദ്ദിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു. രണ്ട് ഗോളുകളടിച്ച് ഇരുടീമുകളും സമനിലയിലായതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടാണ് ജേതാക്കളെ നിര്‍ണയിച്ചത്. രണ്ടിനെതിരെ നാല് ഗോളുകളാണ് ലഖ്വിയ ഷൂട്ടൗട്ടില്‍ സദ്ദിനെതിരെ നേടിയത്.
ആര്‍ത്തലച്ചത്തെിയ ഫുട്ബോള്‍ ആരാധര്‍ക്ക് ആവേശകരമായ മത്സരം തന്നെയാണ് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഒരുക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ബാഗ്ദാദ് ബൂനജാഹിലൂടെ 62ാം മിനുട്ടില്‍ മുന്നിലത്തെിയ അല്‍ സദ്ദ് 67ാം മിനുട്ടില്‍ അബ്ദുല്‍കരീം ഹസനിലൂടെ ലീഡുയര്‍ത്തിയപ്പോള്‍ അല്‍സദ്ദ് കിരീടം നിലനിര്‍ത്തുന്നതിലേക്കാണ് മത്സരത്തിന്‍െറ ഗതിനീങ്ങുന്നതെന്ന സന്ദര്‍ഭത്തിലാണ് മൂന്ന് മിനുട്ടിനകം ലഖ്വിയ ആദ്യ വെടി പൊട്ടിച്ചത്. 70ാം മിനുട്ടില്‍ ചികോ ഫ്ളോറസിലൂടെയാണ് ലഖ്വിയ ഗോള്‍ നേടിയത്. ലീഡുയര്‍ത്താന്‍ ശ്രമിച്ച അല്‍ സദ്ദിന്‍െറ ശ്രമങ്ങളെല്ലാം ലഖ്വിയന്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങിയപ്പോള്‍ കരീം ബെല്‍മാദിയുടെ കുട്ടികള്‍ സമനിലക്കായി പോരാടുകയായിരുന്നു. അവസാനം നാം തായിയിലൂടെ 76ാം മിനുട്ടില്‍ സമനില ഗോള്‍ നേടിയതും ഗ്യാലറി ഇളകി മറിഞ്ഞു.
പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നാല് കിക്കുകളും ഗോളാക്കി മാറ്റാന്‍ ലഖ്വിയക്ക് സാധിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമേ സദ്ദിന് ലക്ഷ്യത്തിലേക്കത്തെിക്കാന്‍ സാധിച്ചൂള്ളൂ. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പ് ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഖത്തര്‍ ഒളിംപിക് കമ്മിറ്റിതലവന്‍ ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളാണ് എത്തിയിരുന്നത്. വിജയികള്‍ക്ക് അമീര്‍ കപ്പ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.