ദോഹ: ഹമദ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച സമഗ്ര ശസ്ത്രക്രിയ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കേന്ദ്രത്തിലൂടെ പര്യടനം നടത്തിയ പ്രധാനമന്ത്രി, അവിടെ സജ്ജീകരിച്ച ആധുനിക ഉപകരണങ്ങള്‍, ശസ്ത്രക്രിയ മുറികള്‍, തീവ്രപരിചരണ വിഭാഗം, സി.ടി സ്കാനിങ്, എം.ആര്‍.ഐ സ്കാനിങ്, ഇ.ഇ.ജി ലബോറട്ടറി തുടങ്ങിയവ സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അവയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. 10,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച ശസ്ത്രക്രിയ കേന്ദ്രത്തില്‍ നിന്ന് രോഗികള്‍ക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷയും മറ്റും ഡോക്ടര്‍മാരും മെഡിക്കല്‍ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി. ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന കേന്ദ്രത്തില്‍ 20 ശസ്ത്രക്രിയ മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 17 ജനറല്‍ ഓപറേഷന്‍ റൂമുകളുമുണ്ട്.
വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ തീവ്ര പരിചരണ വിഭാഗവും, പോസ്റ്റ് അനസ്തറ്റിക് കേന്ദ്രവും സര്‍ജറിക്ക് ആവശ്യമായ തീവ്ര പരിചരണ വിഭാഗവും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ആതുര സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന്‍െറ ഭാഗമായാണ് പുതിയ ശസ്ത്രക്രിയ സമുച്ചയം പണിതത്. ജല വിതരണ സംവിധാനവും മെഡിക്കല്‍ ഗ്യാസ് നെറ്റ്വര്‍ക്കും ഉള്‍പ്പെടെയാണ് പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ കെട്ടിടം നിര്‍മിച്ച് കൈമാറിയത്.
അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് രണ്ട് ഹെലിപാഡുകളും പുതിയ കെട്ടിടവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സര്‍ജറികള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. കുറ്റമറ്റ രീതിയില്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് റേഡിയോഗ്രാഫി ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
അശ്ഗാലിന്‍െറ എല്ലാ പദ്ധതികളും പോലെ പരിസ്ഥിതി സൗഹൃദ രൂപരേഖയാണ് ഓപറേഷന്‍ കെട്ടിടത്തിനും. 900 ദശലക്ഷം റിയാര്‍ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.