പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഖത്തറില്‍

ദോഹ: അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശന പരമ്പരക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഖത്തറിലത്തെും. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച സല്‍മ ഡാം ഉദ്ഘാടനം ചെയ്ത ശേഷം നാളെ വൈകുന്നേരമാണ് മോദി ഖത്തറിലേക്ക് തിരിക്കുന്നത്. അഞ്ചിനാണ് ഖത്തറിലെ പ്രധാന പരിപാടികള്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഞായറാഴ്ച രാവിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ സംരംഭകരുടെ സംഗമത്തില്‍ പങ്കെടുക്കും. 
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിനോട് ചേര്‍ന്ന ലേബര്‍ സിറ്റി മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പരിപാടിയുടെ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല.  ഒരു ലക്ഷത്തോളം പേര്‍ക്ക് താമസ സൗകര്യമുള്ള ഈ തൊഴിലാളി പാര്‍പ്പിട കേന്ദ്രത്തില്‍ മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച താമസ സൗകര്യമാണുള്ളത്. വിനോദ കേന്ദ്രങ്ങള്‍, പുല്‍ത്തകിടികള്‍, മെഡിക്കല്‍ ക്ളിനിക്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള ക്യാമ്പ് ഈയിടെയാണ് തുറന്നത്. ഇന്ത്യക്കാരുള്‍പ്പെടെ നിര്‍മാണ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ സന്ദര്‍ശന വേളയില്‍ അവിടെയുള്ള ലേബര്‍ ക്യാമ്പുകളില്‍ മോദി തൊഴിലാളികളുമായി സംവദിച്ചിരുന്നു. ദോഹയില്‍ നിന്ന് അഞ്ചിന് വൈകുന്നേരം സ്വിറ്റ്സര്‍ലന്‍റിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് യു.എസും തുടര്‍ന്ന് മെക്സിക്കോയും സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങുക. 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തൊഴില്‍ ശേഷി വികസിപ്പിക്കുന്നതിനും യോഗ്യതാ രേഖകള്‍ അംഗീകരിക്കുന്നതിനുമുള്ള ഇന്ത്യ-ഖത്തര്‍ കരട് ധാരണ പത്രത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണാ പത്രവും അമീരി ദിവാനില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തിമാക്കുന്നതിനുള്ള കരട് ധാരണ പത്രം തയാറാക്കിയത് ഖത്തര്‍ ധനകാര്യ വിവര വിഭാഗവും ഇന്ത്യയുടെ ധനകാര്യ അന്വേഷണ വിഭാഗവുമാണ്. 
സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഭീകരവാദത്തിന് പണം കൈമാറുന്നതും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കുറ്റകൃത്യങ്ങളുമാണ് ധാരണാപത്രത്തിന്‍െറ പരിധിയില്‍ വരുന്നത്. 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ യുവജന കായിക മേഖലയില്‍ ഇന്ത്യ ഖത്തര്‍ സഹകരണം സംബന്ധിച്ച ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.