ദോഹ: കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍െറ 40 ശതമാനം ഉത്തരവാദിത്തം താനടക്കമുള്ള നേതാക്കള്‍ക്ക് ഉണ്ടെന്ന് പി.ടി തോമസ് എം.എല്‍.എ. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയം വിശകലനം ചെയ്യുമ്പോള്‍ പൊതുവില്‍ ഉണ്ടായ വീഴ്ചകള്‍ സമ്മതിക്കേണ്ടതായുണ്ട്. സ്ഥനാര്‍ഥികള്‍ക്ക് അല്‍പ്പം കൂടി സംരക്ഷണവും സഹായവും ഒക്കെക്കൂടി നല്‍കിയിരുന്നപക്ഷം ചുരുങ്ങിയത് 16 സ്ഥലങ്ങളില്‍ക്കൂടി വിജയിക്കാന്‍ കഴിയുമായിരുന്നു. ‘ജംബോ’ സ്ഥാനമാനങ്ങളും പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഇതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയാറില്ല. ‘കമ്മിറ്റികളില്‍ രണ്ട് നേതാക്കളെക്കൂടി ഉള്‍പ്പെടുത്തൂ’വെന്ന ശുപാര്‍ശ എല്ലാ നേതാക്കളും ചെയ്യാറുള്ളതിനാലാണ് ഭാരവാഹികളുടെ എണ്ണം കൂടുന്നതെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നു തോന്നി തങ്ങളുടെ ഭാവി എന്താകുമെന്നു കരുതുന്നവരാണ് മുന്നണിയില്‍ നിന്ന് ചാഞ്ചാടുന്നത്. മുന്നണിയെ സുദൃഢമാക്കുക എന്നതാണ് പാര്‍ട്ടിയുടെ നയം. ആര്‍ക്കെങ്കിലും വിട്ടുപോകണമെന്നു തോന്നിയാല്‍ നിര്‍വാഹമില്ല. മുന്നണി ശക്തിപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്.
സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. കാശ്മീരിലേതിനു സമാനമായ കലാപത്തിനുള്ള ആഹ്വാനമാണ് കോടിയേരിയുടെത്. പിണറായിയുടെ തനിനിറം തിരിച്ചറിഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്‍്റെ അനുമതിയില്ലാതെ ഈ പ്രസ്താവന വരില്ല. അക്രമത്തെ അക്രമം കൊണ്ടു നേരിടുക എന്നതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ഇതിനെതിരായി പാര്‍ട്ടി ശക്തമായി രംഗത്തു വരും. വിരോധമുള്ളവരെ ബി ജെ പിയും ലീഗുമൊക്കെയാക്കി വക വരുത്തുകയാണ്. പോലീസാണ് അക്രമങ്ങള്‍ നേരിടേണ്ടത്. പകരം പാര്‍ട്ടിക്കാര്‍ നിയമം കയ്യിലെടുക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നില്‍ പതറിപ്പോകുന്ന പിണറായി വിജയനെയാണ് ജനം കണ്ടത്. ശരിയാകുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ശരിയാക്കിക്കോണ്ടിരിക്കുകയാണ്. കണ്ണൂരില്‍ ചാകുന്നത് ചാവേറുകളാണ്. അവതാരങ്ങളെ സൂക്ഷിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ കൂടെ എം കെ ദാമോദരന്‍ ഉള്‍പ്പെടെയുള്ള അവതാരങ്ങളെ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിപക്ഷത്തിന് ഒട്ടേറെ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കോണ്ടു വരാനും കഴിഞ്ഞു. തുടക്കത്തില്‍ തന്നെ സര്‍ക്കാറിന്‍്റെ തനിനിറം മനസ്സിലാക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് മുഖ്യധാര രാഷ്ട്രീയ കക്ഷികളൊന്നും സത്യസന്ധമായ നിലപാടു സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് നടപ്പാക്കുമെന്നു പറഞ്ഞ ബി ജെ പി അതില്‍ നിന്നു പിന്നോട്ടു പോയി. ഈ വിഷയത്തെയോര്‍ത്ത് കേരളം ഭാവിയില്‍ ദുഖിക്കേണ്ടിവരും. സി പി എമ്മിനെ ജയിപ്പിച്ചാല്‍ പോലും ബി ജെ പിക്കു വോട്ടു ചെയ്യന്‍ മനസ്സില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും നേമം മണ്ഡലത്തില്‍ രാജഗോപാല്‍ ജയിക്കാനിടയായത് അവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ദുര്‍ബലമായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് മാത്രമല്ല ഒരിടത്തും തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പി ക്ക് പോയിട്ടില്ല.ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി ജെ പിയുമായി ഒരു കാലത്തും പാര്‍ട്ടി കൂട്ടുകൂടിയിട്ടില്ല.കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് ബി.ജെ.പിക്ക് അനുകൂലമായ ചില നടപടികള്‍ ഭരണതലത്തില്‍ ഉണ്ടായിട്ടുണ്ടല്ളോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായിട്ടില്ല എന്നായിരുന്നു പി.ടി യുടെ മറുപടി. തൊഗാഡിയക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിച്ചതടക്കമുള്ള കാര്യങ്ങള്‍ സാങ്കേതികം മാത്രമാണന്ന്. എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചതാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. കോടതികളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സംയമനം പാലിക്കേണ്ടതുണ്ടായിരുന്നു. അഭിഭാഷകര്‍ക്ക് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. സാകിര്‍ നായികിന്‍്റെ പ്രഭാഷണങ്ങള്‍ നിരീക്ഷിച്ചതില്‍ ചില മതേതര വിരുദ്ധ ആശയങ്ങള്‍ കണ്ടതുകൊണ്ടാണ് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. മീഡിയാ ഫോറം ട്രഷറര്‍ ഐ എം എ റഫീഖ്, വൈസ് പ്രസിഡന്‍്റ് ആര്‍ റിന്‍സ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.